Powered By Blogger

Friday, September 30, 2016

എന്‍റെ രണ്ടു “പൊട്ട”ചിന്തകള്‍............

എന്‍റെ രണ്ടു “പൊട്ട”ചിന്തകള്‍............
അ) മനുഷ്യര്‍ വീടെന്ന പേരില്‍ നിര്‍മ്മിക്കുന്ന സൌധങ്ങള്‍ യഥാര്‍ത്ഥത്തില്‍ താമസിക്കുവാന്‍ വേണ്ടിയാണോ’ പണിതുയര്‍ത്തുന്നത്............?
വീടെന്ന പേരില്‍ നിര്‍മിക്കുന്ന സൌധങ്ങളില്‍ പലതും അടഞ്ഞുകിടക്കുന്നു.....അല്ലെങ്കില്‍ മിക്കവയുടേയും പത്തുശതമാനം പോലും ഉപയോഗിക്കാതെ കിടക്കുന്നു......................
ചിലര്‍ മറ്റുള്ളവരെ കാണിക്കാന്‍ വീടുവയ്ക്കുന്നു.....മറ്റുചിലര്‍ തങ്ങളുടെ സാമ്പത്തികഹുങ്ക് കാണിക്കുവാനും........വേറെചിലര്‍ പകപോക്കുവാന്‍....................ചിലര്‍ മല്‍സരബുദ്ധിയില്‍........വേറൊരു കൂട്ടര്‍ മാനസികസംതൃപ്തിക്കുവേണ്ടി.........അതിനിടയില്‍ ചിലര്‍ എന്തൊക്കെയോ നേടിയെന്ന് ലോകരോട് പറയുവാന്‍................
എന്നിട്ട് ഒരു കൂറ്റന്‍മതിലും.......മതിലെന്നാല്‍.....മതി, ഇതിലേ എന്നാണ്....
മിക്കസൌധങ്ങളിലും ആഡംബരമുണ്ട് ഇഴയടുപ്പമില്ല.........വൃത്തിയുണ്ട്(ചിലര്‍ നിര്‍വ്വചിച്ച) പക്ഷേ പാരസ്പര്യതയില്ല.......എല്ലാം അടുക്കിവച്ചിട്ടുണ്ട് എന്നാല്‍ ജീവിതം താറുമാരായിരിക്കുന്നു.........സുന്ദരമാണ്, പക്ഷേ സ്നേഹം തണുത്തുറഞ്ഞുപോയിരിക്കുന്നു..........
കെട്ടിടമുണ്ട്......പക്ഷേ ജീവന്‍റെ ആഘോഷം നമ്മെവിട്ടുപോയിരിക്കുന്നു.........അതില്‍ പാര്‍ക്കുന്നവര്‍ അവരവരുടെ തുരുത്തുകളിലും....എല്ലാമുണ്ട്.... പക്ഷേ ഏകാന്തതയും ഒറ്റപ്പെടലും നമ്മുടെ ജീവിതങ്ങളില്‍ പടര്‍ന്നു പന്തലിക്കുന്നു.........................
മനുഷ്യമുഖം നഷ്ടപ്പെട്ട കുറെ മനുഷ്യരും.............ജീവനില്ലാത്ത കുറെ കെട്ടിടങ്ങളും നമ്മുടെ ജീവിതപരിസരങ്ങളെ വല്ലാതെ ഊഷരമാക്കുന്നു...........
ആ) ദൈവത്തെ ആരാധിക്കാനെന്നപേരില്‍ നിര്‍മിക്കുന്ന കൂറ്റന്‍ കെട്ടിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കുവേണ്ടിയാണ്?
ഈ കെട്ടിടങ്ങളും മാല്‍സര്യത്തിന്‍റേയും, പകപോക്കലുകളുടേയും, സാമ്പത്തികധാര്‍ഷ്ട്യത്തിന്‍റേയും, ഇടങ്ങളാകുന്നുണ്ടോയെന്ന ഒരു സന്ദേഹം എനിക്കുണ്ട്................
ഇന്ന് ദൈവാലയകെട്ടിടങ്ങള്‍ മിഥ്യാബോധത്തിന്‍റേയും, വികലമായ അഭിമാനത്തിന്‍റേയും, കപടഭക്തിയുടേയും വിളനിലമായി വളര്‍ന്നുവോ?
കൂറ്റന്‍ദൈവാലയങ്ങളുണ്ട്..................പക്ഷേ യഥാര്‍ത്ഥ ആരാധനയില്ല....ആള്‍ക്കൂട്ടമുണ്ട് ആത്മാര്‍ത്ഥതയുള്ള ദൈവാന്വേഷകരില്ല.............ഔദ്യോഗികതകളുണ്ട് പക്ഷേ നിരപ്പില്ല....................
മനോഹരമായ സംഗീതമുണ്ട്, സുന്ദരമായ, ആരേയും ഹഠാധാകര്‍ഷിക്കുന്ന സ്വരമാധുര്യമുള്ള ശബ്ദങ്ങള്‍ അലയടിക്കുന്നു................അവയ്ക്കൊക്കെ പ്രൊഫഷണല്‍ സ്പര്‍ശമുണ്ടെങ്കിലും ജീവന്‍റെ സ്പര്‍ശമുണ്ടോ എന്നൊരു സംശയം..................................
.
ദൈവത്തെയിരുത്തുവാന്‍ സ്വര്‍ണനിറമുള്ള, വര്‍ണാഭമായ സിംഹാസനങ്ങളുണ്ട്..........പക്ഷേ...........ദൈവം ഇവിടങ്ങളില്‍ ഉണ്ടോ എന്നൊരു സംശയം......കാരണം നമുക്ക് ദൈവത്തെ പിടിച്ചുകെട്ടിക്കൊണ്ടുവന്ന് കുടിയിരുത്താനാവില്ലല്ലോ..........
മനുഷ്യമുഖങ്ങളില്‍ ഇന്ന് ശത്രുത നുരയുന്നു.........അവരുടെ ഭാഷയില്‍ അക്രമം പെറ്റ് പെരുകുന്നു...........സമ്പത്തിന്‍റെധാര്‍ഷ്ട്യം കുമിഞ്ഞുകൂടുന്നു...............
ദൈവമില്ലാത്ത ദൈവാലയകെട്ടിടങ്ങള്‍ വിഗ്രഹങ്ങള്‍ തന്നെയാണ്.........
ദൈവാശ്രയം നഷ്ടപ്പെട്ട, കൃപ നഷ്ടപ്പെട്ട, അര്‍പ്പണം നഷ്ടപ്പെട്ട കുറേപ്പേര്‍( ഈ ഞാനുമുള്‍പ്പെട്ട) ദൈവികപരിസരങ്ങളെ പൊട്ടക്കിണറുകളാക്കുന്നു..........ജീവന്‍റെ ജലം അന്വേഷിച്ചുവരുന്നവര്‍ നിരാശയോടെ മടങ്ങുന്നു.........................
...................................................
നമുക്ക് വീടുകള്‍ പണിയാം..........കുട്ടികള്‍ കളിവീടുകള്‍ നിര്‍മ്മിക്കുന്നതുപോലെ.........ഒന്നായി.....ഒരുമയോടെ.......
നമുക്ക് ദൈവാലയങ്ങള്‍ പണിയാം.........കിളി കൂട് കൂട്ടുന്നതുപോലെ....ശ്രദ്ധയോടെ, പ്രാര്‍ത്ഥനയോടെ, പരസ്പര ആശ്രയബോധത്തോടെ, സ്നേഹത്തോടെ, പരിശുദ്ധാത്മനിറവില്‍.......
ഇവിടെ, ഈ ഭൂമിയില്‍, നാം നിര്‍മ്മിക്കുന്ന ഈ വീടും, ദൈവാലയങ്ങളും താല്‍ക്കാലികമെന്ന ബോധത്തോടെ............
നമ്മുടെ വീടുകളും ദൈവാലയങ്ങളും നമുക്ക് വാതിലുകളാക്കാം......വാ, ഇതിലേ..........
.............................................................................
നെഹമ്യാവിന്‍റെ ദൈവമേ........ഞങ്ങളില്‍ ജീവനും, സംഘബോധവും നിറക്കുക.....ആമ്മേന്‍
---------------------------------------
സജീവച്ചന്‍

സംവാദത്തിനായി പങ്കുവയ്ക്കുന്ന ചില പാഠങ്ങള്‍.........................

സംവാദത്തിനായി പങ്കുവയ്ക്കുന്ന ചില പാഠങ്ങള്‍.........................
======================================
ഒന്ന്- ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് നീതിയേയും, കരുണയേയും, സമാധാനത്തേയും, സര്‍വ്വോപരി ജീവന്‍ കുടികൊള്ളുന്ന ആശയങ്ങളേയും പ്രണയിക്കുന്ന ഒരുപറ്റം നല്ല സുഹൃത്തുക്കള്‍ ഉണ്ടാവുകയെന്നതാണ്..............
രണ്ട്- ഒരു മനുഷ്യന്‍റെ ക്രിയാത്മകതയെന്നു പറയുന്നത് താനുള്‍പ്പെടുന്ന ഇടങ്ങള്‍, ഒരു പുതിയലോകമെന്ന സ്വപ്നത്തെക്കുറിച്ചുള്ള ആശയങ്ങളും, സ്വപ്നങ്ങളും, അടയാളപ്പെടുത്തലുകള്‍കൊണ്ടും നിറക്കുമ്പോഴാണ്................
മൂന്ന്- ഒരിക്കലും ആരുടേയും നേതാവാകരുത്, ചിലരുടെ സഹയാത്രികരെങ്കിലുമാവുക (ക്രിസ്തു നമ്മെ എപ്പോഴും ഓര്‍മിപ്പിക്കുന്നതതാണ്)........അവരോടൊപ്പം പാഥേയം പങ്കുവയ്ക്കുക, തുറന്നു സംസാരിക്കുക..........അപ്പോഴറിയുന്ന ഒരു സത്യമുണ്ട്.........ഞാനും നീയുമെല്ലാം അസ്ഥിയില്‍ നിന്ന് അസ്ഥിയും, മാംസത്തില്‍ നിന്ന് മാംസവുമാണെന്ന്............നമുക്കൊരിക്കലും ശത്രുക്കളാകാന്‍ കഴിയില്ലെന്ന്............
നാല്- അഹങ്കാരികള്‍ ഫണം വിടര്‍ത്തിയാടി വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ മറുവാദം ഉന്നയിക്കരുത്, കാരണം അഹങ്കാരി മുങ്ങിക്കുളിച്ചിരിക്കുന്ന ചെളിവെള്ളത്തിലേക്ക് നമ്മേയും വലിച്ചിടും.......(വേറെ വഴിയായി സാവധാനം നടന്നുപോവുക).......അഹങ്കാരികളുടെ മുന്‍പില്‍ ആയിരം വാക്കുകളേക്കാള്‍ കരുത്തുള്ള നിശബ്ദതയും, മൂര്‍ച്ചയുള്ള വാളിനേക്കാള്‍ ശക്തിയുള്ള ബദല്‍ജീവിതവും പിന്തുടരുക.......അവരുടെ നിലപാടുകളോട് ആശയപരമായും, ദൈവശാസ്ത്രപരമായ നിലപാടുകള്‍കൊണ്ടും, സംവാദങ്ങള്‍കൊണ്ടും നേരിടുക.......അതിനുള്ള ഇടങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുക..................അഹങ്കാരികള്‍ സ്വയം ഒറ്റപ്പെടും.....ഒരുപക്ഷേ നീ കുരിശുവഹിച്ചെങ്കില്‍ കൂടി.........
അഞ്ച്- ജീവിതത്തിന്‍റെ ഒരുഘട്ടത്തിലും എവിടേയും(അത് വീട്ടിലും, പൊതു ഇടങ്ങളിലും) സ്വാര്‍ത്ഥതാല്‍പര്യങ്ങളില്‍ അടിസ്ഥാനമിട്ട നിര്‍മിതികളോ, തീരുമാനങ്ങളോ എടുക്കരുത്........ അല്ലെങ്കില്‍ മറ്റുള്ളവരെ ഉപയോഗിച്ചുകൊണ്ട്(അതാണ്‌ ഇന്നത്തെ ഒരു ശൈലി- ബിനാമികളുടെ ലോകം) എടുപ്പിക്കരുത്...........അതുപോലെ വ്യക്തിവിരോധങ്ങള്‍ തീര്‍ക്കുവാന്‍ പൊതുസമൂഹങ്ങളെ ബലിയാടാക്കരുത്.........അത് തലമുറകളോട് ചെയ്യുന്ന കൊലപാതകം തന്നെയാണ്................എന്നാല്‍ പുതിയൊരു ലോകക്രമത്തിനായി വാ തോരാതെ സംസാരിക്കുക, മടുത്തുപോകാതെ ജീവിക്കുക, തളര്‍ന്നു പോകാതെ അധ്വാനിക്കുക................
ആറ്- സത്യത്തെ കുഴിച്ചുമൂടാന്‍ ആര്‍ക്കും കഴിയില്ല........സത്യം കരുത്തോടെ ഉയിര്‍ക്കും...........ഉയിര്‍പ്പിന്‍റെ വഴി സത്യത്തിന്‍റെ വഴിയാണ്...........
ഏഴ് – ധാരാളം പൊയ്മുഖങ്ങള്‍ കമ്പോളത്തില്‍ ലഭ്യമാണ്.........അത് ധരിക്കുന്നവരാണ് ഏറെയും........പൊയ്മുഖങ്ങള്‍ നമ്മെ സുന്ദരന്മാരും സുന്ദരികളുമാക്കുമെങ്കിലും നാം ഒടുക്കം ചെന്നുചേരുക കപടതയുടെ മൊത്തവ്യാപാരക്കമ്പോളത്തിലും...........ഇവിടെയും ലാഭമുണ്ടാകും. പക്ഷേ ഒന്നോര്‍ക്കുക, ആത്യന്തിക ജീവിതത്തില്‍ ജീര്‍ണതയുടെ അവശേഷിപ്പുകള്‍ പേറുന്നവരായി നാം മാറും..........ഒടുക്കം, വിലയില്ലാത്ത കുറെ മഞ്ഞലോഹത്തിന്‍റെയും ആരൊക്കെയോ വീതംവച്ച് തിന്നുതീര്‍ക്കാനിരിക്കുന്ന സ്വത്തുക്കളുടെയും കൂട്ടിരിപ്പുകാരുമായിത്തീരുന്ന കാലം അധികം ദൂരത്തല്ല............കൂട്ടുകാരായി ഏകാന്തതയും, നിരാശാബോധവും............
പ്രാര്‍ത്ഥന - ക്രിസ്തുവേ, ജീവന്‍റെ വഴിയേ............എന്നേയും ചേര്‍ക്കൂ നിന്‍റെ സൌഹൃദവലയത്തില്‍......ആമേന്‍
-----------------------------------------------------------
സജീവച്ചന്‍

Saturday, September 3, 2016

അറിവിന്‍റെ തുറവി ലഭിച്ചവര്‍................

അറിവിന്‍റെ തുറവി ലഭിച്ചവര്‍ .....................

നിശ്ചലമായിപ്പോയ ചരിത്രത്തില്‍ നിശ്ചലമായിപ്പോയ ഒരുകൂട്ടം മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഐക്യദാര്‍ഢ്യവും അവരുടെ സ്വാതന്ത്ര്യപ്രഘോഷണവും നന്നായി പ്രദിപാദിപ്പിക്കുന്ന വേദഭാഗമാണ് ലൂക്കോ 4:16-22 വരെയുള്ള വേദഭാഗങ്ങള്‍

നിശ്ചലമായിപ്പോയ ചരിത്രത്തെയും വിസ്മൃതിയുടെ ആഴങ്ങളിലേക്ക് തള്ളിയിടപ്പെട്ട ഒരു ജനതയുടെയുടെയും സ്വാതന്ത്ര്യത്തിന്‍റെ ശംഖൊലി അറിവിന്‍റെ മകുടമായ ക്രിസ്തുവിലൂടെ ഇവിടെ സാധിതമാവുന്നു...........

നാല്‍പതുദിവസത്തെ നിരന്തരമായ പ്രാര്‍ത്ഥനക്കും അന്വേഷണത്തിനുമൊടുവില്‍ തന്‍റെ ജീവിതനിയോഗം അതിന്‍റെ പൂര്‍ണ്ണമായ അറിവില്‍ മനസ്സിലാക്കിയ  ക്രിസ്തു അത് യെശയ്യാവിന്‍റെ വായനയിലൂടെ അനാവരണം ചെയ്യുന്നു..........

വേദപുസ്ത്കവായന/പഠനം എന്തായിരിക്കണം എന്നതിന്‍റെ കേള്‍വിയാണ്/വിവരണമാണ് യെരുശലേമിലെ പ്രസംഗപീഠത്തില്‍നിന്നും മുഴങ്ങുന്നത്...........ഒന്ന്) അധികാരത്തിന്‍റെ ഉരുക്കുമുഷ്ടിയില്‍ നിശ്ചലമായിപ്പോയ ചരിത്രത്തെ തട്ടിയുണര്‍ത്തുക.........രണ്ട്) പൊതുമണ്ഡലത്തെബാധിച്ച മറവിരോഗത്തിന്‍റെ ഇരകളായ ദരിദ്രര്‍, പീഡിതര്‍, തടവുകാര്‍, ബദ്ധന്മാര്‍ തുടങ്ങിയവരുടെ വിടുതലിനെക്കുറിച്ചുള്ള ദൈവികതാല്പര്യം വിളിച്ചുപറയുക.......മൂന്ന്) ഒപ്പം കര്‍ത്താവിന്‍റെ പ്രസാദവര്‍ഷത്തെ പ്രഖ്യാപിക്കുക(അതെന്നേ മറന്നുപോയി)....................നാല്) വചനത്തിലൂടെ അപരനെ തേടിയെത്തുന്ന ദൈവികപരിജ്ഞാനത്തിന്‍റെ തിരിച്ചറിവിലേക്കുള്ള യാത്ര....

ആരൊക്കെയോചേര്‍ന്ന് അടിച്ചമര്‍ത്തിയ ദൈവികശബ്ദം അറിവിന്‍റെ അല്‍ഫയും ഒമേഗയുമായ ക്രിസ്തുവിലൂടെ ദേവാലത്തില്‍ മുഴങ്ങുന്നു...................അറിവുള്ളവര്‍ക്കു മാത്രം സാധിക്കുന്ന ഒന്നാണിത്. 

അറിവ് നേടുകയെന്നാല്‍ ബോധത്തിന്‍റെ കണ്ണുകള്‍ തുറക്കുകയെന്നാണര്‍ത്ഥം. ബോധത്തിന്‍റെ കണ്ണുകള്‍ തുറക്കപ്പെട്ടവര്‍ ദര്‍ശിക്കുക കീഴ്ത്തട്ടിലെ മനുഷ്യരെയാവും.........

ഒന്ന്) ദരിദ്രരോട് സംവദിക്കുന്ന അറിവ് ദുഷ്ടലോകം, അധാര്‍മികത ഭരിക്കുന്ന ലോകം, ദരിദ്രരെ സൃഷ്ടിക്കുമ്പോള്‍, അവരെ മറന്നുകളയുമ്പോള്‍,  അവരുടെ വിമോചനം ആഗ്രഹിക്കുന്ന ദൈവികഭാവത്തെയാണ് അറിവെന്ന് വിവക്ഷിക്കേണ്ടത്. അത് സുവിശേഷിക്കുന്നവര്‍ അറിവിന്‍റെ അഭിഷേകം ലഭിച്ചവരാണ്. അവരെ ചേര്‍ത്തുനിര്‍ത്തി ദൈവം അവരെ ഓര്‍ക്കുന്നുണ്ടെന്നും, അവരെ കാണുന്നുണ്ടെന്നും, കേള്‍ക്കുന്നുണ്ടെന്നും ഓര്‍മിപ്പിക്കുന്ന സുവിശേഷപ്രഖ്യാപനം അറിവിന്‍റെ തുറവിയുടെ നിയോഗം ലഭിച്ച യഥാര്‍ത്ഥ ഗുരു പറയും. അതാണ്‌ ക്രിസ്തുധര്‍മ്മം, ഇന്ന് നമ്മുടെ ധര്‍മ്മം

രണ്ട്) ബദ്ധന്മാരും,  കുരുടരും, പീഡിതരും ഇവിടെയുണ്ടെന്നുള്ള അറിവ് പലപ്പോഴും ചരിത്രത്തില്‍ ഇവരില്ല. നമ്മുടെ വൈകാരിക-വൈചാരികലോകത്തില്‍ ഇവരില്ല. അവരെ ചവിട്ടിത്താഴ്ത്തി നമ്മുടെ അറിവിന്‍റെ ബോധ്യങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ലോകത്തില്‍, ദൈവികഭരണം അവരില്‍നിന്നാണ്, അവരുടെ വിടുതലില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് തിരിച്ചറിയുന്നവരാണ് അറിവിന്‍റെ തുറവി ലഭിച്ചവര്‍. അതുകൊണ്ടുതന്നെ അറിവിന്‍റെ തുറവി ലഭിച്ചവര്‍ സഞ്ചരിക്കുക അതിരുകളിലൂടെയാവും, കാരണം ബദ്ധന്മാരും,  കുരുടരും, പീഡിതരും അതിരുകളിലേക്ക് തള്ളപ്പെട്ടവരാണ്. ജനമല്ലാത്തവരെ ജനമെന്നെണ്ണുന്ന, കാണുന്ന ഒരു യുക്തിയാണ് അറിവിന്‍റെ തുറവി ലഭിച്ചവര്‍ വച്ചുപുലര്‍ത്തുക.

മൂന്ന്) അറിവിന്‍റെ മറ്റൊരു മുഖമാണ് സ്വാതന്ത്ര്യം പാരതന്ത്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം. അറിവിന്‍റെ തുറവി ലഭിച്ചവര്‍ വെളിച്ചത്തില്‍ സഞ്ചരിക്കുന്നവരും മറ്റുള്ളവരെ വെളിച്ചത്തിലേക്ക് നയിക്കുന്നവരുമാണ്. അറിവിന്‍റെ തുറവി ലഭിച്ചവര്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നവരും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനായി കാംക്ഷിക്കുന്നവരും അതിനായി ഉത്തരവാദിത്തപൂര്‍ണ്ണമായി നിലകൊള്ളുന്നവരുമാണ്. സ്വാതന്ത്ര്യം സമ്മാനമായി ലഭിക്കുന്നതല്ല, മറിച്ച് അത് പോരാടി നേടേണ്ട ഒന്നാണ്. അറിവും സ്വാതന്ത്ര്യവും ആത്യന്തികമായി പറയുന്ന കഥ വിമോചനത്തിന്‍റേതാണ്. വെളിച്ചവും, സ്വാതന്ത്ര്യവും പ്രഘോഷിക്കുന്നവരാണ് യഥാര്‍ത്ഥ ക്രിസ്തുശിഷ്യര്‍. അവരുടെ കാഴ്ചയിലും, കേള്‍വിയിലും, സംവേദനത്തിലും പരിലസിക്കുന്നത് സ്വാതന്ത്ര്യവും, വെളിച്ചവുമാണ്.

നാല്) അറിവിന്‍റെ ലോകം ബന്ധങ്ങളുടെയും കൊടുക്കല്‍വാങ്ങലുകളുടെയും പുനഃനിര്‍വ്വചനത്തിന്‍റെ ലോകമാണ് യോവേല്‍ സംവത്സരം ബന്ധങ്ങളുടെ പുനക്രമീകരണമാണ് വിവക്ഷിക്കുന്നത്. ഇളച്ചുകൊടുക്കലിന്‍റെ ലോകം. വിട്ടയക്കലിന്‍റെ ലോകം. വിശ്രമം അനുവദിക്കുന്ന ലോകം. ഇവിടെ ഒരുനവലോകക്രമം പുഷ്കലമാവുകയാണ്. അറിവിന്‍റെ തുറവി ലഭിച്ചവര്‍ അഭിരമിക്കുന്നതും, സംവദിക്കുന്നതും, ദര്‍ശനങ്ങള്‍ കാണുന്നതും ഈ ലോകത്തിലാണ്. ഇവര്‍ എപ്പോഴും ദൈവികഭരണത്തിന്‍റെ ബദല്‍തേടുന്നവരാകും.

ഓര്‍ക്കുക........അറിവിന്‍റെ തുറവി ലഭിച്ചവര്‍ എന്നും നിലവിലുള്ള വ്യവസ്ഥിതിയുടെ ഗുണഭോക്താക്കള്‍ക്ക് ഭീഷണിയാവും(വാക്യം ഇരുപത്തിയെട്ട്).........എന്നാല്‍....അറിവിന്‍റെ തുറവി ലഭിച്ചവര്‍, നിലച്ചുപോയ ചരിത്രത്തെയും, വിസ്മൃതിയിലാണ്ടുപോയ ജനതയെയും സ്വാതന്ത്ര്യത്തിന്‍റെ ഒരു നവയുഗത്തിലേക്ക് നയിക്കുവാന്‍ പരിശുദ്ധാത്മനിയോഗത്തോടെ ഉറച്ചകാല്‍വെയ്പ്പുകളോടെ അധിനിവേശത്തിന്‍റെ ക്രമത്തിലൂടെ നടന്നുപോകും........പിന്നീട്( വളരെപ്പിന്നീട്) ചരിത്രവും ലോകവും അവരുടെ പിന്നാലെയും...................................
----------------------------------

സജീവച്ചന്‍