Powered By Blogger

Wednesday, September 26, 2012

കാലാപെറുക്കികളുടെദൈവം





കാലാപെറുക്കികളുടെദൈവം

നെടുവീര്‍പ്പോടും ഇടനെഞ്ചുപൊട്ടുന്ന ഭാരത്തോടുംകൂടി ഞാന്‍ ദൈവസന്നിധിയില്‍ ഇരുന്നു........എന്‍റെ പിറുപിറുപ്പുകള്‍ ഒരു മഴച്ചാറ്റല്‍പ്പോലെ ദൈവസന്നിധിയില്‍ ഒരു കലപില സൃഷ്ടിച്ചു.....

ദൈവമേ അങ്ങയുടെ സ്പോണ്‍സര്‍മാരെന്ന് അവകാശപ്പെടുന്നവരുടെ വാക്കുകള്‍ നീ കേള്‍ക്കുന്നില്ലയോ?

അവരുടെ വാക്കുകളും ശരീരഭാഷയും പ്രതിഫലിപ്പിക്കുന്ന ഒരു ഭാവം കണ്ടാല്‍ തോന്നും അവരുടെ ചെലവിലാണത്രെ ദൈവം കഴിയുന്നത്? ദൈവമേ അവരുടെ അവകാശവാദങ്ങള്‍ നിനക്ക് കേള്‍ക്കണോ.......ഞാന്‍ പറയാം.....!

അവരാണത്രേ ദൈവസഭയെ ചുമലിലേറ്റി കൊണ്ടുപോകുന്നത്? ഇത്രയും നാള്‍ നടത്തിയതും ഇനി നടത്തുവാന്‍ പോകുന്നതും.........!

അവര്‍ കൊടുക്കുന്ന നികുതിപ്പണം കൊണ്ടാണത്രേ ദരിദ്രനാരായണന്മാരും കാലാപെറുക്കികളും ജീവിക്കുന്നത്.....!

അവര്‍ പറയുന്നത് എല്ലാ കാലാപെറുക്കികളും കേട്ട് അനുസരിക്കണമത്രേ........അവരെ വിജയിപ്പിക്കണമത്രേ......!

ദൈവമേ, നിന്‍റെ ജനത്തിന്‍റെ(കാലാപെറുക്കികളും, ദരിദ്രനാരായണന്മാരും) ശബ്ദത്തിനുപോലും അവര്‍ വിലപറയുന്നു.........!ദൈവമേ, നിന്‍റെ ജനത്തെ പരസ്യമായി അവര്‍ പരിഹസിക്കുന്നത് നീ കേള്‍ക്കുന്നില്ലയോ..?

അവര്‍ നിന്‍റെ ജനത്തിന്‍റെ പിടിയരി തൂകിക്കളയുന്നു......വലിച്ചെറിയുന്നു.....നിന്ദിക്കുന്നു...എന്നിട്ടവര്‍ പറയുന്നു......പിച്ചപ്പാത്രവും അതിലെ കുറെ പിച്ചയുമായി വന്നിരിക്കുന്നു.......(അവര്‍ അതിലേക്കു തുപ്പുന്നു....പ്ഫൂ).....ദൈവമേ നീ വിധവയുടെ രണ്ടുകാശിനെ സ്വീകരിച്ച ദൈവമല്ലേ.......എന്നിട്ടും

അവര്‍ നിന്‍റെ ജനത്തിന്‍റെ കണ്ണുനീരില്‍കുതിര്‍ന്ന പ്രാര്‍ത്ഥനയെ പുച്ഛത്തോടെ നോക്കുന്നു.....എന്നിട്ടവര്‍ പറയുന്നു.....നിങ്ങളുടെ പ്രാര്‍ത്ഥന ആര്‍ക്കു വേണം.......വല്ലതും നടക്കണമെങ്കില്‍ പണം വേണം........നിങ്ങളുടെ കൈയ്യില്‍ പണമുണ്ടോ.....ഇല്ലെങ്കില്‍ ഒരു മൂലക്കിരുന്നാല്‍ മതി....ഇങ്ങോട്ട് കയറി ഭരിക്കേണ്ട.......! ദൈവമേ അങ്ങ് നിസ്വരുടെ പ്രാര്‍ത്ഥനയെ, അവരുടെ ഒരു നെടുവീര്‍പ്പിനെ അംഗീകരിച്ച ദൈവമല്ലേ....എന്നിട്ടും

ദൈവമേ അങ്ങെന്നോട് കോപിക്കില്ലെങ്കില്‍...........മറ്റു ചിലകൂട്ടങ്ങള്‍ക്കൂടി എനിക്ക് പറയാനും ചോദിക്കാനുമുണ്ട്...........എനിക്ക് നീയല്ലാതെ മറ്റാരുമില്ലല്ലോ!

യഥാര്‍ത്ഥത്തില്‍ ആരാണിവിടെ കര്‍ത്താവ്.........അങ്ങോ.......അതോ........മാമ്മോനോ...?

യഥാര്‍ത്ഥത്തില്‍ ആരാണിവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും.....അങ്ങോ.......അതോ......ബെയെത്സെബൂലിന്‍റെ ശിഷ്യഗണങ്ങളോ?.........

ദൈവമേ നിന്‍റെ രാജ്യം വരാത്തതെന്തേ......? ദൈവമേ നിന്‍റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകാത്തതെന്തേ....?

ദൈവമേ ഈ ഭൂമിയും അവയിലുള്ളതൊക്കേയും അങ്ങല്ലേ സൃഷ്ടിച്ചത്.....പിന്നെ ആരാണിവരെയൊക്കെ യജമാനന്മാരിക്കിയത്...?

ദൈവത്തിന്‍റെ മുഖം എനിക്കിപ്പോള്‍ കാണാം......അതില്‍ നിഗൂഢതയുടെ ആഴക്കടല്‍ ഞാന്‍ ദര്‍ശിച്ചു.....അവന്‍റെ മുഖത്ത് ദരിദ്രനാരായണന്മാരുടെയും കാലാപെറുക്കികളുടെയും കൂടംകുളത്തെ മല്‍സ്യത്തൊഴിലാളികളുടെയും മുഖങ്ങള്‍ എനിക്ക് കാണാം..............ഒപ്പം എന്‍റെ നിരാശയെ അലിയിക്കുന്ന ഒരു പുഞ്ചിരിയും.....

ഒരു ദേവാലയവും അവിടെ ഒരു ത്രോണോസും ഞാനവിടെ കണ്ടു....മുള കീറി മെടഞ്ഞുണ്ടാക്കിയെടുത്ത ഒരു പരമ്പിലാണ് ദൈവം ഇരിക്കുന്നത്..........പൊളിഞ്ഞുവീഴാറായ ഒരു കുടില്‍.....................................................
പുല്ലുകൊണ്ടാണ് അത് മേഞ്ഞിരിക്കുന്നത്.........വൈക്കോല്‍കൊണ്ടാണ് ഭിത്തി തീര്‍ത്തിരിക്കുന്നത്........തറ ചാണകംകൊണ്ട് മെഴുകിയിരിക്കുന്നു......മുഷിഞ്ഞ വസ്ത്രങ്ങള്‍ധരിച്ച.....വിയര്‍പ്പിന്‍റെ രൂക്ഷഗന്ധമുള്ള.......കാലില്‍ ചേറ്പുരണ്ട.....ആരൊക്കെയോ ചേര്‍ന്നു വികൃതമാക്കിയ ശരീരമുള്ള കുറെ മനുഷ്യര്‍ അവിടെയുണ്ട്.......

പക്ഷേ അവരില്‍ നീതിയുടെയും സമാധാനത്തിന്‍റെയും പരിശുദ്ധാത്മാവിലുള്ള സന്തോഷത്തിന്‍റെയും ഭാവങ്ങള്‍ എനിക്ക് ദര്‍ശിക്കാം........അവരില്‍ ഞാന്‍ ദൈവരാജ്യത്തിന്‍റെ പൂര്‍ണത ദര്‍ശിച്ചു.........അവിടെ ഉല്ലാസത്തിന്‍റെയും ജീവന്‍റെയും അലയൊലികള്‍ എനിക്ക് കേള്‍ക്കാം

ദൈവം, എന്നെ ഒടിഞ്ഞുവീഴാറായ, പൊട്ടിപ്പൊളിഞ്ഞമരക്കഷണങ്ങള്‍ കൊണ്ടുണ്ടാക്കിയ  ത്രോണോസിന്‍റെ മുന്‍പിലേക്ക് കൂട്ടിക്കൊണ്ടുപോയി......ഒരു മണ്‍പാത്രത്തില്‍ കുറെ പിടിയരി ഞാന്‍ അവിടെ കണ്ടു......എനിക്കിപ്പോള്‍ നിസ്വരുടെ പ്രാര്‍ത്ഥനാശബ്ദം കേള്‍ക്കാം.......

ദൈവം എന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ടു പറഞ്ഞു...........

നീ ചെന്ന് ജനത്തോട് പറയുക.....ഞാന്‍ നിസ്വരുടെ ദൈവമാണെന്ന്....കാലാപെറുക്കികളുടെദൈവമാണെന്ന്.........

ഞാനറിയാതെ പറഞ്ഞു.....അതെ അപ്രകാരം തന്നെ.......

Wednesday, September 19, 2012

കലാപകാരികള്‍



കലാപകാരികള്‍

എന്‍റെ ധ്യാനത്തിങ്കല്‍ തീ കത്തി.........ഞാന്‍ ആത്മവിവശതയിലായി.........അപ്പോള്‍ ഞാന്‍ അറിയാതെ എഴുതിത്തുടങ്ങി..........

ദൈവമേ നീ ആരുടെ കൂടെ? ജീവനെ ഒരുകപ്പ് പായസത്തിനും അധികാരസുഖത്തിനും സാമ്പത്തിക ലാഭത്തിനും വേണ്ടി വില്‍ക്കുവാനും അതിനുവേണ്ടി ആരെയും വിലക്ക് വാങ്ങുവാനും കൊല്ലുവാനും തയ്യാറായി നില്‍ക്കുന്നവരോടൊപ്പമോ..................അതോ ജീവനുവേണ്ടി മരിക്കുവാനും തയ്യാറായി നില്‍ക്കുന്നവരോടൊപ്പമോ?

അധീശത്വ, ചൂഷണ, ലാഭാധിഷ്ടിത, വരേണ്യവര്‍ഗ, പുരുഷമേധാവിത്വ, സമ്പന്ന സമൂഹം അവരുടെ കണ്ണടയിലൂടെ ലോകത്തെ കാണുമ്പോള്‍ ഈ പ്രകൃതിയും അവയിലെ വിഭവങ്ങളും കേവലം  കമ്പോളവസ്തുക്കളാകുന്നു..........ഇവിടെ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് ആരൊക്കെയോ ചേര്‍ന്നു വിലപറയുന്നു...........അവിടെ ഇരകള്‍ സൃഷ്ടിക്കപ്പെടുന്നു..........ആരൊക്കെയോചേര്‍ന്ന് അവരെ കലാപകാരികളാക്കുന്നു.........

ആരൊക്കെയോ സമ്പത്ത് കൂട്ടിവയ്ക്കുമ്പോള്‍ ദരിദ്രര്‍ സൃഷ്ടിക്കപ്പെടുന്നു......ദരിദ്രര്‍ ഒരു കഷണം അപ്പത്തിനായി ഒരല്‍പം ശബ്ദമുയര്‍ത്തിയാല്‍ അവര്‍ കലാപകാരികളാകുന്നു (നിസ്സഹായതയുടെ, വേദനയുടെ, വിശപ്പിന്‍റെ നിര്‍ബന്ധം സഹിക്കവയ്യാതെ ശബ്ദിക്കുന്നവരാണിവര്‍ ).......ഇരകളെ, സൃഷ്ടിക്കുന്ന സമൂഹം............അവരുടെ നിലനില്‍പിന്‍റെ പോരാട്ടങ്ങളെ കലാപമാക്കി ചിത്രീകരിക്കുന്ന അധികാര ദല്ലാളന്മാരും അവരുടെ യജമാനന്മാരും.......

ഭൂമി അപഹരിക്കപ്പെട്ട ആദിവാസികള്‍ ഒരുതുണ്ടു ഭൂമിക്കുവേണ്ടി പോരാടുമ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് അവരെ കലാപകാരികളാക്കുന്നു..........മെലിഞ്ഞുണങ്ങിയ അസ്ഥിക്കൂമ്പാരത്തിലേക്ക് വെടിയുതിര്‍ക്കുന്നു..........അവര്‍ കലാപകാരികളാണത്രെ.......കലാപകാരികള്‍
ദൈവം കനിഞ്ഞുനല്‍കിയ ഈ ഭൂമിയേയും അതിലെ വിഭവങ്ങളെയും ന്യൂനപക്ഷസമ്പന്നര്‍ക്കും അവരുടെ ഏറാന്‍മൂളികളായ അധികാരദല്ലാളന്മാര്‍ക്കും തീറെഴുതിക്കൊടുക്കാന്‍ ആരാണ് അധികാരപത്രം നല്‍കിയിരിക്കുന്നത്?

ജീവന്‍റെപരിസരങ്ങളെ അപകടത്തിലാക്കുന്ന ആണവനിലയങ്ങളെ ഒരു ദേശത്തിന്‍റെയും, ജനതയുടെയും, സംസ്കാരത്തിന്‍റെയും, ജീവിതശൈലിയുടെയും, മേല്‍ അടിച്ചേല്‍പ്പിക്കുന്ന അധികാരവര്‍ഗം ഒരു ദേശത്തിന്‍റെ സമാധാനത്തെയാകമാനം തകര്‍ക്കുന്നു...ഒരു തലമുറയെത്തന്നെ നശിപ്പിക്കുന്നു........നിരായുധരായ, നിസ്സഹായരായ, അധികാരത്തിന്‍റെബലമില്ലാത്ത പാവങ്ങളുടെ ചെറുത്തുനില്‍പും കലാപമാണത്രെ.........അവര്‍ കലാപകാരികളാണത്രെ.......കലാപകാരികള്‍..
കടലിനേയും അതിലെ വിഭവങ്ങളെയും ആശ്രയിച്ചുജീവിക്കുന്ന ഒരു ജനതയെ വിഷംതീറ്റിക്കുവാന്‍ ആര്‍ക്കാണിത്ര നിര്‍ബന്ധം?

തന്‍റെ മാനത്തിനും ശരീരത്തിനും വിലപറയുന്ന, തന്‍റെ വ്യക്തിത്വത്തെയും, ശരീരത്തെയും കേവലം ഉപഭോഗവസ്തുവായി മാത്രം കാണുന്ന ഒരു സമൂഹത്തോട് ചെറുത്തുനില്‍ക്കുവാന്‍ ഒരു സ്ത്രീക്ക് അവകാശമില്ലേ? അവളപ്പോള്‍ കലാപകാരിയായും എന്നും അഹങ്കാരിയായും ചിത്രീകരിക്കപ്പെടുന്നു....... അവര്‍ കലാപകാരികളാണത്രെ.......കലാപകാരികള്‍

ഇവിടെ ആരാണ് കലാപകാരികള്‍?

ജീവനേയും വിഭവങ്ങളെയും അടിച്ചമര്‍ത്തുന്ന അധികാര, സമ്പന്ന വര്‍ഗമോ? അതിനു വേണ്ടി ഭരണകൂട ഭീകരത അഴിച്ചുവിടുന്നവരോ?.............അതോ ജീവിക്കുവാന്‍വേണ്ടി പോരാടുന്ന ബലഹീനരായ, നിര്‍ധനരായ ജനവിഭാഗങ്ങളോ?

ദൈവം എന്നോട് അരുള്‍ച്ചെയ്തു.............

ഓര്‍ക്കുക......അവരെന്നെയും ഒരു കലാപകാരിയാക്കി ക്രൂശില്‍ തറച്ചില്ലേ?
അവരെനിക്കെതിരായി ഉയര്‍ത്തിയ ആരോപണങ്ങള്‍ നീ മറന്നുവോ...? അവന്‍ ജനത്തെ ഇളക്കിവിടുന്നുവെന്ന്.......

നീ മനസ്സില്‍ കുറിച്ചിടുക..........അധികാരവര്‍ഗവും ചൂഷണവര്‍ഗവും(യഥാര്‍ത്ഥ കലാപകാരികള്‍) കൈയ്യില്‍ നിറതോക്കുമായി നില്‍ക്കുമ്പോള്‍, അവര്‍ കലാപകാരികളെന്ന് മുദ്രകുത്തുന്നവരോടൊപ്പമാണ് ഞാന്‍........അധികാരവര്‍ഗം ജീവനുവേണ്ടി പോരാടുന്നവര്‍ക്കെതിരെ ഭീകരത അഴിച്ചുവിടുമ്പോള്‍ എനിക്കെതിരായാണ് അവര്‍ അത് ചെയ്യുന്നത്.........കാരണം ഞാന്‍ അവരില്‍ ഒരാളാണല്ലോ..........

നീ മറക്കാതെ ഉരുവിടുക.....വചനം ജഡമായിത്തീര്‍ന്നു, അവന്‍ കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു............... എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാന്‍ കണ്ടു കണ്ടു.....അവരുടെ നിലവിളി ഞാന്‍ കേട്ടു കേട്ടു........

ഞാനറിയാതെ പറഞ്ഞുപോയി എന്‍റെ ദൈവമേ ഞാന്‍ നിന്നെ ആരാധിക്കുന്നു....നിനക്കു സ്തുതി......

Monday, September 10, 2012

ഒരു പുതിയ ഭാഷ.........





ഒരു പുതിയ ഭാഷ.........

നിരാശയുടെ പടുകുഴിയില്‍വീണ ഞാന്‍ താടിക്ക് കൈയ്യും കൊടുത്ത് എന്തോ ആലോചിക്കുന്ന ഭാവത്തില്‍ ഒന്നും ആലോചിക്കാനില്ലാതെ വെറുതെ ഇരുന്നു. നിര്‍വികാരമായ ജീവിതാവസ്ഥകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എവിടെനിന്നോ ഉയര്‍ന്നുവന്നു(മനസ്സില്‍ നിന്നോ? ബുദ്ധിയില്‍ നിന്നോ? അറിയില്ല) അത്തരം ചോദ്യങ്ങള്‍ നാം ദൈവത്തോടാണല്ലോ ചോദിക്കുക.........

ഞാനും ദൈവത്തോട് ചോദിച്ചു........

എന്തുകൊണ്ട് ഈ സമൂഹം ഇങ്ങിനെ? ചിലര്‍ എന്തിനിങ്ങനെ ആക്രോശിക്കുന്നു.....? നിന്ദയുടെയും, പരിഹാസത്തിന്‍റെയും അക്രമത്തിന്‍റെയും ശീല്‍ക്കാരങ്ങളും, കോഷ്ടികളും, വാക്കുകളും പുറപ്പെടുവിക്കുന്നു......?
 ഒരല്‍പംമുന്‍പ് പ്രാര്‍ത്ഥനയുടെ സ്വരം മുഴങ്ങിയ തെരുവില്‍ ആധിപത്യത്തിന്‍റെയും കീഴടക്കലിന്‍റെയും അട്ടഹാസങ്ങള്‍...?
 ഇത്തിരി നേരംമുന്‍പ് സമാധാനചുംബനം കൊടുത്ത വിരലുകള്‍ പീരങ്കികണക്കെ പരസ്പരം ചൂണ്ടുന്നതെന്തിന്? വിദ്വേഷത്തിന്‍റെയും അന്യാഭിപ്രായനിന്ദയുടെയും അസഹിഷ്ണുതയുടെയും തെറ്റിദ്ധാരണകളുടെയും വെടിയുണ്ടകള്‍ ഉതിര്‍ക്കുന്നതില്‍  ചിലര്‍ മത്സരിക്കുന്നതെന്തിന്?
ദൈവമേ......ഒരേ പാത്രത്തില്‍നിന്നും തിന്നുകയും കുടിക്കുകയും ചെയ്യുന്നവര്‍ എന്തിനിങ്ങനെ പരസ്പരം കടിച്ചുകീറുവാന്‍ ചിറികള്‍ കോട്ടി കോമ്പല്ലുകള്‍ പുറത്തുകാട്ടി പൈശാചികഭാവത്തോടെ ചീറിയടുക്കുന്നു?...... (ഒരെല്ലിന്‍കഷണത്തിനുവേണ്ടി കടിപിടി കൂടുന്ന തെരുവുനായ്ക്കള്‍ പോലും ലജ്ജിച്ച് തലതാഴ്ത്തുന്നു...........)

ഒരേ ഭാഷ സംസാരിച്ചിട്ടും ആര്‍ക്കും ഒന്നും മനസ്സിലാവുന്നില്ല... ഒരേ ദേശക്കാര്‍ എങ്കിലും ഒരേ ഭാഷ സംസാരിക്കുന്നവര്‍ എങ്കിലും ആര്‍ക്കും ആരേയും മനസ്സിലാവുന്നില്ല..........എല്ലാവരും സംസാരിക്കുന്നെങ്കിലും അതൊക്കെ വെറും ആക്രോശങ്ങളായി മാറുന്നു.......ദൈവമേ..... അങ്ങ് ബാബേലിലെപ്പോലെ ഭാഷ കലക്കി കളഞ്ഞതാണോ?

ചിരിച്ചുകൊണ്ട് ദൈവം എന്നോട് മറുചോദ്യം ഉന്നയിച്ചു.....................
.ഒടുക്കം എന്ത് സംഭവിച്ചു”?

ഞാന്‍ പറഞ്ഞു.......
എല്ലാവരും ജയിച്ചു.......ഒടുക്കം ഞാന്‍ തോറ്റു......

ദൈവമുഖം ഗൌരവമുള്ളതായി........വാക്കുകളില്‍ കാര്‍ക്കശ്യം.......നോട്ടത്തില്‍ തീവ്രത..............ദൈവിക വാക്കുകളില്‍ വല്ലാത്ത ഒരു മുഴക്കം.........

അവര്‍ എന്നെ തോല്‍പ്പിക്കുവാനുള്ള ശ്രമത്തിലാണ്........അവര്‍ എന്‍റെ വാക്കുകളെ മറികടക്കുവാനുള്ള ശ്രമത്തിലാണ്........എന്നെ നിശബ്ദനാക്കുവാനുള്ള ശ്രമത്തിലാണ്.......
അവര്‍ എന്‍റെ ജനമല്ല......അവരെ ഞാന്‍ അറിയുന്നുമില്ല.......
അവര്‍ എന്‍റെ നാമത്തെ ദുഷിക്കുന്നു...........അവര്‍ പിശാചിന്‍റെ മക്കള്‍
അവര്‍ ദുഷ്ടതയുടെ പക്ഷംചേര്‍ന്ന് എനിക്കെതിരായി യുദ്ധം ചെയ്യുന്നു........
അവര്‍ എന്നെയാണ് തോല്‍പ്പിക്കുന്നത്.......
അവര്‍ ദുഷ്ടന്മാരുടെ കൂടാരങ്ങളില്‍ പാര്‍ക്കുന്നു.........
ദുഷ്ടരുടെ വാക്കുകളെ ഞാന്‍ തള്ളിക്കളയും.........അവര്‍ സ്വയം നിന്ദിതരാവും.....
അവരുടെ വായ്കളില്‍നിന്നും ഉച്ചരിക്കപ്പെടുന്നത് ഭാഷയല്ല......മറിച്ച് മരണമാണ്....അക്രമമാണ്......
അവരിപ്പോള്‍ പറഞ്ഞത് അവര്‍ക്ക് തന്നെ വിനയാവും.......
അവര്‍ ചൂണ്ടിയ വിരലുകള്‍ അവരിലേക്കുതന്നെ തിരിയുന്ന കാലം വിദൂരമല്ല......
ദൈവം എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു........ഈ വാക്കുകള്‍ നിന്നോടും കൂടെയാണ്......

ഒരു നിമിഷത്തേക്ക് സ്തംഭിച്ചുപോയ ഞാന്‍ തിരിച്ചറിവിന്‍റെ ഏതോ തലത്തില്‍......അറിയാതെ പറഞ്ഞു........

"ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങളുള്ള മനുഷ്യന്‍......എന്‍റെ ഹൃദയവും മലിനം......എന്‍റെ ദൈവമേ............എന്നോട് പൊറുക്കുക..........ഞാന്‍ ദുഷ്ടരില്‍ ദുഷ്ടന്‍....എന്നെ അങ്ങയുടെ ദാസനാക്കുക........

ഞാന്‍ കണ്ണുതുറന്നപ്പോള്‍ ഞാന്‍ ഭൂമിയെ നമസ്കരിക്കുകയായിരുന്നു....എന്‍റെ ചുണ്ടുകള്‍ ദൈവത്തിന്‍റെ കാലുകളില്‍ ചുംബിക്കുകയായിരുന്നു..........ഞാന്‍ ഉയരങ്ങളിലേക്ക് കണ്ണുകളുയര്‍ത്തി.....ദൈവം എന്നെ നോക്കിചിരിക്കുകയായിരുന്നു.......ദൈവത്തിന്‍റെകരങ്ങള്‍ എന്നിലേക്ക് ഒരു തേന്മഴയായി പെയ്തിറങ്ങി........എന്നിലേക്ക് പ്രതീക്ഷയുടെ, പ്രത്യാശയുടെ നീര്‍ച്ചാലുകള്‍ ഒഴുകിയിറങ്ങി..........അതില്‍ ഞാന്‍ മുങ്ങിക്കുളിച്ചു.......

ദൈവം എന്‍റെ നാവിനെ ശുദ്ധീകരിച്ചു......എന്‍റെ വിരലുകളെ സ്പര്‍ശിച്ചു.......

ഞാന്‍ ഒരു പുതിയമനുഷ്യനായി, പുതിയ ഭാഷയുമായി, പുത്തന്‍ ഊര്‍ജവുമായി കുതിച്ചുചാടി.........

അദൃശ്യനായ ദൈവം എന്നെ അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു........

നിന്‍റെ വാക്കുകള്‍ ജീവന്‍ നല്കുന്നതാവട്ടെ......നിന്‍റെ വിരലുകള്‍ ജീവന്‍ പണിയുന്നതാവട്ടെ..........