Powered By Blogger

Saturday, October 13, 2012

നിശബ്ദതയിലെ പ്രതിഷേധം........









നിശബ്ദതയിലെ പ്രതിഷേധം.........

മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയില്‍ അവന്‍ ഒന്നും ഉത്തരം പറഞ്ഞില്ല. പീലാത്തോസ് അവനോട്; ഇവര്‍ നിന്‍റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്ന് കേള്‍ക്കുന്നില്ലയോ എന്ന് ചോദിച്ചു. അവന്‍ ഒരു വാക്കിനും ഉത്തരം പറയായ്കയാല്‍ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു........(ലൂക്കോ; ൨൭; ൧൨-൧൪ -  27: 12-14)

യേശുവിനെതിരെയുള്ള രണ്ട് പ്രധാന ആരോപണങ്ങള്‍

ഒന്ന് – അവന്‍ ജനത്തെ ഇളക്കിവിടുന്നു
രണ്ട് – അവന്‍ ജനത്തെ മല്‍സരികളാക്കുന്നു


(ഈ ആരോപണങ്ങള്‍ ഇന്നും പലര്‍ക്കുനേരെയും അധികാരവര്‍ഗം ഉയര്‍ത്തുന്നു........)

എന്തുകൊണ്ട്.........?

അനീതിയും, താന്‍പ്രമാണിത്വവും, കപടതയും, ചൂഷണവും, ഉച്ചനീചത്വവും, ഹൃദയകാഠിന്യവും നിറഞ്ഞ സമൂഹത്തിന്‍റെ പൊള്ളത്തരവും കാപട്യവും, ആത്മീയാഹന്തതയും, അധികാരപ്രമത്തതയും, പാപത്തിന്‍റെ നഗ്നതയും യേശുവിന്‍റെ ദിവ്യശോഭയില്‍ ലോകം നോക്കിവായിച്ചു..........യേശുവിന്‍റെ വാക്കുകളും, ജീവിതവും, പ്രവര്‍ത്തികളും, കൂടിക്കലര്‍ന്ന സൂര്യശോഭയില്‍ അവയുടെ യജമാനന്മാര്‍ ലജ്ജിതരായി........... 

വലിയവരെന്നു കരുതപ്പെട്ടിരുന്ന പലരും ചെറിയവരായി കാണപ്പെട്ടു....ചെറിയവരെന്നു കരുതിയിരുന്ന പലരും വലിയവരായും കാണപ്പെട്ടു......

വാക്കുകളിലെ സൂക്ഷ്മതയും, കാരുണ്യവും, ധീരതയും, സ്നേഹത്തിന്‍റെ തിരത്തള്ളലും, ജീവന്‍റെ കരുത്തും ദൈവവിശ്വാസത്തിന്‍റെ പേരില്‍ കെട്ടിപ്പൊക്കിയ ദൈവനിഷേധത്തിന്‍റെയും, മനുഷ്യവിവേചനത്തിന്‍റെയും ബാബേലുകളുടെ ആണിക്കല്ല് ഇളക്കിയപ്പോള്‍ അധികാരത്തിന്‍റെ യജമാനന്‍മാര്‍ ഭ്രമിച്ചു, അതിന്‍റെ പ്രയോക്താക്കള്‍ ഗൂഢാലോചനയുടെ ഫോണ്‍വിളികള്‍ മുഴക്കി............കിങ്കരന്മാര്‍ ഓടിക്കൂടി.....

.പുറത്ത് ശക്തികുറഞ്ഞവരെന്നു കരുതപ്പെട്ടിരുന്നവരുടെയും, നിശബ്ദരാക്കപ്പെട്ടിരുന്നവരുടെയും കാഹളശബ്ദം കേള്‍ക്കാം.....അവരുടെ സ്തുതിഗീതങ്ങള്‍ തെരുവീഥികളില്‍ കടല്‍ത്തിരകണക്കെ അലയടിച്ചു.....കുറെ സ്ത്രീകളും, കുഷ്ഠരോഗികളും, നിര്‍ധനരും വിദ്യാവിഹീനരുമായ കുറെ മനുഷ്യരും, പന്ത്രണ്ട് മല്‍സ്യത്തൊഴിലാളികളും ഒരു ആശാരിയുവാവും അവരുടെ മുന്‍പിലുണ്ട്........അവര്‍ ദൈവനിഷേധത്തിന്‍റെ അടയാളങ്ങള്‍ക്ക് ചുറ്റും ഏഴ് പ്രാവശ്യം വലംവച്ചത് ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്തി........

നിരായുധരായ, ബലഹീനരായ ജനത്തിന്‍റെ കണ്ണുനീരില്‍ചാലിച്ച പ്രാര്‍ത്ഥനകള്‍ ചില അനിഷേധ്യ സിംഹാസനങ്ങളുടെ കാലുകള്‍ക്ക് ബലക്ഷയത്തിനിടയാക്കി......ചിലതിന്‍റെ കാലുകളൊടിഞ്ഞ് സുഖസുഷുപ്തിയിലാണ്ടിരുന്ന അധികാരികള്‍ നിലത്തുവീണു.......മത-രാഷ്ട്രീയ അധികാരികളുടെ ബോധമണ്ഡലത്തിലേക്ക് (പാപത്തിന്‍റെ ദാസര്‍) അങ്കലാപ്പും, ഭീതിയും ഒരു കടന്നല്‍ക്കൂട്ടത്തിന്‍റെ ഇരമ്പല്‍ കണക്കെ ആഴ്ന്നിറങ്ങി.......അതവരുടെ ഉറക്കംകെടുത്തി.....

അവര്‍ മുപ്പതുവെള്ളിക്കാശുമായി ചില ഒറ്റുകാരെ തിരയുവാന്‍ കിങ്കരന്മാരെ വിലകൂടിയകാറുകളില്‍ പറഞ്ഞയച്ചു............

ജീവന്‍റെ രണ്ടാംപിറവി ആസന്നമായി........(കുടിലുകളില്‍ ആനന്ദവും അധികാരത്തിന്‍റെ കൊത്തളങ്ങളില്‍ പല്ലുകടിയും)

വാചാലതയും, വക്രബുദ്ധിയും, അധികാരത്തിന്‍റെ ബലവും, തീരുമാനസംഘങ്ങളിലെ സ്വാധീനവും ആള്‍ബലവും, ആത്മീയതയുടെ മുഖംമൂടിയും ഫോര്‍പീസ്‌ കോട്ടിന്‍റെ ആഢ്യത്വവും കൈമുതലാക്കിയ സമ്പന്ന ന്യൂനപക്ഷം ജീവന്‍റെ ഉറവക്ക് മതില്‍ തീര്‍ക്കുവാന്‍ അരയും തലയും മുറുക്കി രംഗത്തെത്തി............അവരുടെ സ്തുതിപാഠകര്‍ അവര്‍ പറഞ്ഞുകൊടുത്ത തന്ത്രങ്ങളും മന്ത്രങ്ങളും സാമാന്യവിവേകവും ആലോചനയും കൂടാതെ ഏറ്റുപറഞ്ഞുകൊണ്ടേയിരുന്നു.......

അവര്‍ നിരായുധനായ യേശുവിനെഅതിസാഹസികമായി കീഴടക്കി അധികാരദല്ലാളന്മാരുടെ മുന്‍പില്‍ കൊണ്ടുവന്ന്, ഇവന്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ഇളക്കിവിടുന്നെന്നുമുള്ള ആരോപണം ഒരു ലജ്ജയുംകൂടാതെ ഉന്നയിച്ചു..............യേശുവോ മിണ്ടാതിരുന്നു

ആ നിശബ്ദത ഒരു കൊടുങ്കാറ്റിന്‍റെ തൊട്ടുമുന്‍പിലെ ശാന്തതപോലെമാത്രമായിരുന്നുവെന്ന് എത്രപേര്‍ അറിഞ്ഞുവോ ആവോ?

ആ നിശബ്ദത ഇന്നെന്നോട് പലതും പറയുന്നു...........

അതില്‍ പ്രതിഷേധമുണ്ടായിരുന്നു.......പ്രാര്‍ത്ഥനയുണ്ടായിരുന്നു......
വിയോജിപ്പുണ്ടായിരുന്നു........കലഹമുണ്ടായിരുന്നു.

മാനുഷികതീരുമാനങ്ങളിലെ അവിവേകത്തോടും ബുദ്ധിശൂന്യതയോടുമുള്ള പരിഹാസമുണ്ടായിരുന്നു. ദൈവിക അധികാരത്തിന്‍റെയും നീതിബോധത്തിന്‍റെയും ആത്മബലമുണ്ടായിരുന്നു.......

അനീതിക്ക് കൂട്ട് നില്‍ക്കുന്ന, അധര്‍മത്തെ പ്രോല്‍സാഹിപ്പിക്കുന്ന യജമാനന്മാരോടുള്ള ചെറുത്തുനില്‍പുണ്ടായിരുന്നു.........

ആ നിശബ്ദതക്ക് ഉയിര്‍പ്പിന്‍റെ കരുത്തുണ്ടായിരുന്നു.................

ആ നിശബ്ദതക്ക് മൂന്ന് ദിവസങ്ങള്‍ക്ക്ശേഷം സംഭവിക്കുവാന്‍ പോകുന്ന ജീവന്‍റെ ആഘോഷത്തിന്‍റെ ചൈതന്യമുണ്ടായിരുന്നു...............


പ്രാര്‍ത്ഥന: ദൈവമേ.......ആ നിശബ്ദതയുടെ കരുത്ത്‌ എനിക്കും നല്‍കുക


Tuesday, October 2, 2012

വിഗ്രഹഭഞ്ജനം



ഞാന്‍ തെരുവില്‍ അലഞ്ഞുനടക്കുകയായിരുന്നു........ഒരുതരം നിസ്സംഗതയും മടുപ്പും നിറഞ്ഞ ഒരുനടപ്പ്....കൊടുംതണുപ്പത്ത് മനസ്സും ശരീരവും ഒരുപോലെ മരവിച്ചിരുന്നു......ലക്ഷ്യമൊന്നുമില്ലാത്ത ഒരു ഒറ്റയാന്‍ യാത്ര.....എന്‍റെ മനസ്സിനെ കീഴടക്കിയ ക്ഷീണം കാലുകളുടെ വേഗത്തേയും ബാധിച്ചിരുന്നുവോ എന്നൊരു സംശയം ഇല്ലാതില്ല......

വിജനമായ നടപ്പാതയില്‍ ഞാന്‍ മാത്രമാണ് എതിര്‍ദിശയില്‍ സഞ്ചരിക്കുന്നത്..........എല്ലാവരും എനിക്കെതിരായാണ്(എതിരായുള്ള ദിശയിലേക്ക്) സഞ്ചരിക്കുന്നത്.......

വിരുന്നിന് പങ്കെടുക്കാന്‍ എല്ലാവരും ക്ഷണിക്കപ്പെട്ടിട്ടുണ്ട്(ഞാനും)........പക്ഷേ എന്‍റെ മനഃസാക്ഷി എന്നെ പ്രേരിപ്പിച്ചത് എതിര്‍ദിശയില്‍ സഞ്ചരിക്കുവാനാണ്.......കപടസൗഹൃദത്തേക്കാളും പൊങ്ങച്ചസംഭാഷണത്തെക്കാളും എത്രയോ നല്ലതാണ് നിശബ്ദത നിറഞ്ഞ ഈ ഒറ്റയാന്‍ യാത്ര......

ഞാന്‍ സഞ്ചരിച്ച അതേ ദിശയില്‍ അതേവഴിയിലൂടെ ഒരു പടുവൃദ്ധന്‍ എന്നെ മറികടന്നുപോകുന്നത് ഞാന്‍ നിര്‍ന്നിമേഷനായി നോക്കിനിന്നു.......

ആ മനുഷ്യന്‍റെ കാല്‍ചുവടുകള്‍ക്ക് ഒരു വെടിയുണ്ടയെക്കാള്‍ വേഗമുണ്ടായിരുന്നു......ആ മനുഷ്യനില്‍ ഒരു പോരാളിയുടെ ലക്ഷ്യബോധം ഞാന്‍ ദര്‍ശിച്ചു.......കൃശഗാത്രനായ ആ മനുഷ്യന്‍റെ യാത്രക്ക് ഒരു വന്‍തിരമാലയുടെ  കരുത്തുണ്ടായിരുന്നു.....ഒരു പ്രവാചകന്‍റെ ഊര്‍ജം ഞാനാമാനുഷ്യനില്‍ കണ്ടു..........

ആ മനുഷ്യനില്‍ നിറഞ്ഞുനിന്ന കാര്‍ക്കശ്യവും ആത്മബലവും എന്നിലേക്ക് പടരുന്നതുപോലെ എനിക്കനുഭവപ്പെട്ടു.......

ഞാനറിയാതെ ചോദിച്ചുപോയി......എങ്ങോട്ടാ ഇത്ര തിടുക്കത്തില്‍...?

( ശരംകണക്കെ മറുപടിയും വന്നു......എന്നെ ഒന്നുനോക്കുകപോലുംചെയ്യാതെ )

വിഗ്രഹഭഞ്ജനത്തിന്.......വരുന്നോ എന്‍റെകൂടെ...?

ഞാന്‍ അത്ഭുതപ്പെട്ടുപോയി........ഞാനോ? ഈ തണുത്തുറഞ്ഞുപോയ, ബലഹീനനായ ഈ ഞാനോ?

ആ മനുഷ്യന്‍ എന്‍റെനേരെ നോക്കി......കറുത്ത മുഖത്ത് ഞാനൊരു ദൈവദൂതനെക്കണ്ടു..... തീച്ചൂളയുടെ പ്രകാശവും തപസ്യതയില്‍നിന്നുടലെടുത്ത തേജസ്സും ആ മുഖത്ത് ഞാന്‍ കണ്ടു......
മരിച്ചവരെ ഉയിര്‍പ്പിക്കാന്‍ കഴിവുള്ള വാക്കുകള്‍ ആ മനുഷ്യനില്‍നിന്ന് പുറപ്പെട്ടു.......

ലോകത്തിന് സൌഖ്യം ലഭിക്കണമെങ്കില്‍ ചില വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെടണം.....

ഫാസിസ്റ്റ്‌ അധികാരത്തിന്‍റെ ചട്ടക്കൂട്ടില്‍ വാര്‍ത്തെടുത്ത, സമ്പത്തിന്‍റെ അഹങ്കാരത്തില്‍ അലങ്കരിച്ച, സ്വാര്‍ത്ഥതയുടെയും സുഖലോലുപതയുടേയും ആലസ്യതയുടെയും കോട്ടും സൂട്ടും അണിഞ്ഞ ചില വിഗ്രഹങ്ങള്‍........അവര്‍ കുറെ അടിമകളെ സൃഷ്ടിക്കുന്നു

അത്തരം വിഗ്രഹങ്ങള്‍ ഈ സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്നു.....എന്‍റെ പ്രവാചകന്മാരെ കല്ലെറിയുന്നു, നിശബ്ദരാക്കുന്നു......... ഭീഷണിയുടെ സ്വരമാണവരുടേത്

അവര്‍ അസത്യത്തെ ആവര്‍ത്തിച്ച്പറഞ്ഞ്‌ സത്യമാക്കുന്നതിനുള്ള ശ്രമം നടത്തുന്നു.....അവര്‍ ഭൂരിപക്ഷത്തിന്‍റെ അവകാശങ്ങളും ജീവനും നിഷേധിച്ച്‌ കേമന്മാരാകുന്നു.....അവര്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടി യുദ്ധങ്ങളും ഭിന്നതകളും സൃഷ്ടിക്കുകയും...........അക്രമം അഴിച്ചുവിട്ട് കുറെ പാവം മനുഷ്യരെ ബലിയാടുകളാക്കുകയും ചെയ്യുന്നു........എന്‍റെ ജനം നെടുവീര്‍പ്പിടുന്നു....അവരുടെ കഷ്ടത ഞാന്‍ കണ്ടു, കണ്ടു.....അവരുടെ നിസ്സഹായത എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു......

നീ വിഗ്രഹ വിഗ്രഹഭഞ്ജനത്തിന് എന്‍റെ കൂടെ വരിക...
കരുത്തുള്ളവനാകുക.........ബലം ധരിക്ക.....പൊളിപ്പാനും, നിര്‍മൂലമാക്കുവാനും, പണിവാനും, നടുവാനും ഞാന്‍ നിന്നെ വിളിക്കുന്നു......ഭയപ്പെടരുത്...പ്രതിസന്ധികളില്‍ തളരരുത്......

എതിര്‍ദിശയിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ആ വൃദ്ധന്‍ പറഞ്ഞു....നോക്കൂ ആ ദിശയിലേക്കാണ് ഭൂരിപക്ഷവും സഞ്ചരിക്കുന്നത്........അത് നാശത്തിന്‍റെ പാത......

ഞങ്ങള്‍ സഞ്ചരിക്കുന്ന പാതയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ആ ദൈവമനുഷ്യന്‍ പറഞ്ഞു....

ഇത് ജീവന്‍റെ പാത........പക്ഷേ ഈ യാത്രയില്‍ ചില വിഗ്രഹങ്ങളെ (നിന്‍റെയുള്ളിലും പുറത്തുമുള്ള) നീ തകര്‍ത്തേ മതിയാവൂ......അത്തരം വിഗ്രഹങ്ങള്‍ക്കെതിരായി നില്‍ക്കുവാന്‍ ജനത്തെ ഒരുക്കുക.........കൊയ്ത്തും വേലക്കാരും വളരെയുണ്ട് പക്ഷേ  വിഗ്രഹഭഞ്ജനത്തിന് തയ്യാറുള്ളവര്‍ ചുരുക്കം.......അതുകൊണ്ടുതന്നെ ഈ മത, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിസരങ്ങള്‍ വാര്‍ത്തുണ്ടാക്കിയ ഈ വിഗ്രഹങ്ങള്‍ തിമിര്‍ത്താടുന്നു.....വിഷം ചീറ്റുന്നു......ദുഷ്ടത പുറപ്പെടുവിക്കുന്നു......നന്മയെ തിന്മകൊണ്ട് നേരിട്ട് മരണം വിതയ്ക്കുന്നു....എന്‍റെ ജനത്തെ ചിന്നിക്കുകയും ചിതറിക്കുകയും ചെയ്യുന്നു....

ഞാനറിയാതെ ആ മനുഷ്യനോടൊപ്പം യാത്ര തുടര്‍ന്നു......ഞാന്‍ കിതയ്ക്കുന്നുണ്ടായിരുന്നു.......എന്നാല്‍.....എനിക്കിപ്പോള്‍ ആ മനുഷ്യനെ കുറെക്കൂടി അടുത്ത് കാണാം........അവന്‍റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്‍റെ മുറിപ്പാടുകള്‍ എനിക്ക് കാണാം......അയാള്‍ എന്നെ വാല്‍സല്യത്തോടെ നോക്കി...ആ നോട്ടത്തില്‍ ഒരായിരം വാക്കുകള്‍ ഞാന്‍ വായിച്ചു........വിഗ്രഹഭഞ്ജനത്തിന്‍റെ  അനിവാര്യമായ പ്രതിഫലമാണിതെന്ന സത്യം കൂടി......

ഞാനറിയാതെ ചോദിച്ചു....നസ്രായനേ.....നീ എവിടെ പാര്‍ക്കുന്നു........
അവന്‍ പറഞ്ഞു.....വന്നു കാണ്മിന്‍......ഞാന്‍ പിന്നെയും യാത്ര തുടര്‍ന്നു....ഇപ്പോള്‍ ഞാന്‍ കൂടുതല്‍ കരുത്തുള്ളവനായി......ഇപ്പോള്‍ കുറെയധികം ആളുകള്‍ യാത്രയിലുണ്ട്..........ജീവന്‍റെ ഭാഷയും പോരാട്ടവീര്യവുമായി.......ഞങ്ങള്‍ക്കിപ്പോള്‍ ഒരു ഭാഷയും ഒരു ലക്ഷ്യവുമാണുള്ളത്.......ഇഴപിരിയാത്ത ഒരു ബന്ധം ഞങ്ങളില്‍ ഉടലെടുത്തു........ദൈവസ്നേഹത്തിന്‍റെയും നീതിയുടേയും സമാധാനത്തിന്‍റെയും ഇഴയടുപ്പം.........യാത്രക്കിടയില്‍ ധാരാളം വിഗ്രഹങ്ങളെ കണ്ടു... അവയുടെ തകര്‍ക്കപ്പെടലുകള്‍ക്ക് സാക്ഷിയും പങ്കാളിയുമായി.....