സ്വാതന്ത്ര്യത്തിന്‍റെ
കുരിശേറ്റം...........
ഞാന്‍ തെരുവിലൂടെ
നടക്കുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ ഒരാള്‍ നാളത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ
സമയക്രമവും, പതാകയുയര്‍ത്തലില്‍ പാലിക്കേണ്ട സാമാന്യനിയമങ്ങളും വിളിച്ചുപറയുന്നുണ്ടായിരുന്നു.....
പക്ഷേ ഇതൊന്നും
ശ്രദ്ധിക്കാതെ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ അന്നം തേടുകയായിരുന്നു ചില
ബാല്യങ്ങള്‍......
സ്വാതന്ത്ര്യദിനാഘോഷത്തില്‍
ലഡുവിതരണമുണ്ടാകുമോയെന്നു വളരെ പ്രതീക്ഷയോടെ അമ്മയോട്ചോദിക്കുന്ന (കുട്ടിയോട് കൂട്ടുകാരാരോ പറഞ്ഞതാകാം)
ഒരു കൊച്ചുപെണ്‍കുട്ടിയുടെ നേര്‍ത്തശബ്ദം എനിക്കുകേള്‍ക്കാം....സ്വാതന്ത്ര്യദിനാഘോഷം , വാങ്ങുവാന്‍ ശേഷിയുള്ള/ശക്തിയുള്ള/കുലീന/അധികാരമുള്ള/ ചിലരുടെ ആഘോഷം എന്ന്
കരുതിയിട്ടാകണം ദുര്‍ഗന്ധം അതിന്‍റെ വിതരണനീതി ഒട്ടും നഷ്ടപ്പെടുത്താത്ത തെരുവിലെ
മൂലയില്‍ ഇരിക്കുന്ന അമ്മയുടെ മുഖത്ത് ഒരുതരം മരവിപ്പ് മാത്രം........
തെരുവിന്‍റെ
മറ്റൊരു വശത്തേക്ക് നടന്നെത്തിയ എന്നെ എതിരേറ്റത് മുഷിഞ്ഞജുബ്ബാക്കാരന്‍റെ
ഒച്ചയടച്ച ശബ്ദത്തിലുള്ള ആവേശത്തോടെയുള്ള, മുറവിളിയെന്നു പറയാവുന്ന പ്രസംഗമായിരുന്നു.
മെലിഞ്ഞുണങ്ങിയ ആ ശരീരത്തില്‍നിന്നും
പുറപ്പെടുന്ന ആ വാക്കുകളില്‍ അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍
പ്രത്യക്ഷമായി.......ആ മുഖം ഒരു ദൈവദൂതന്‍റെ മുഖംപോലെ പ്രകാശിച്ചിരുന്നു......
ബലഹീനന്‍റെ സ്വാതന്ത്ര്യ
നിഷേധവും, ദളിത്‌സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചും, ദരിദ്രന്‍റെ
ഭക്ഷണവും, തെരുവുബാല്യങ്ങളുടെ വിദ്യാഭ്യാസവും, അനാഥന്‍റെ പാര്‍പ്പിടവും,
വിഭവങ്ങളുടെ നീതിപൂര്‍ണമായ വിതരണവും, അടിസ്ഥാനവകാശളുടെ നിഷേധത്തെക്കുറിച്ചുമെല്ലാം
തൊണ്ടപൊട്ടി രക്തം വരുമാറ് ഉച്ചത്തില്‍ അയാള്‍ പറയുന്നുണ്ടായിരുന്നു.
അയാളുടെ വാക്കുകളില്‍
ജീവന്‍റെ തുടിപ്പിണ്ടായിരുന്നു, പ്രതിഷേധത്തിന്‍റെ പെരുമ്പറയുണ്ടായിരുന്നു, സൃഷ്ടിയുടെ
ഞരക്കമുണ്ടായിരുന്നു.....
അയാളിപ്പോള്‍
പറയുന്നത് എനിക്ക് നന്നായി കേള്‍ക്കാം.....ജീവിക്കുവാനുള്ള സ്വാതന്ത്ര്യം
നിഷേധിക്കുന്ന സര്‍പ്പസന്തതികളേ, പാമ്പുകളേ, നിങ്ങള്‍ നരകവിധി എങ്ങിനെ
ഒഴിഞ്ഞുപോകും?
നീതിയുടെ പ്രവാചകരെ
കൊന്നവരേ, മോടിയുള്ള വസ്ത്രം അണിയുന്ന (വെള്ളതേച്ച)ശവക്കല്ലറകളേ, ന്യായവും,
നീതിയും, കരുണയും, വിശ്വസ്ഥതയും, ത്യജിച്ചു കളയുന്നവരേ നിങ്ങള്‍ ശിക്ഷാവിധിയില്‍നിന്ന്
എങ്ങിനെ ഒഴിഞ്ഞുപോകും?
ആ മനുഷ്യന്‍റെ
വാക്കുകള്‍ക്ക് കാതോര്‍ത്ത്, ഒരല്‍പം കുറ്റബോധത്തോടെ തലകുനിച്ചിരുന്ന ഞാന്‍
പിന്നീട് കേട്ടത് ഒരലര്‍ച്ചയായിരുന്നു.....
ചാടിയെഴുന്നേറ്റ
ഞാന്‍ കണ്ടത് തോക്കുകളും ലാത്തികളുമായി മെലിഞ്ഞുണങ്ങിയ ആ മനുഷ്യനെ മര്‍ദ്ദിക്കുന്ന
കാക്കിധാരികളെയാണ്.......
കോട്ടും, സൂട്ടും,
ടൈയും, വിലകൂടിയഷൂസും ധരിച്ച കുറേപ്പേര്‍ അവര്‍ക്ക് പിന്നിലായി കൊടിവച്ച ബി എം
ഡബ്ലിയു കാറില്‍ വന്നിറങ്ങുന്നു.......അവര്‍ക്ക് എമ്പയറിന്‍റെ നിറവും മണവും
ഉണ്ടായിരുന്നു
( വിദേശികളായ
സ്വദേശികള്‍ അടിച്ചമര്‍ത്തി ഭരിക്കുന്നതിലും, ചൂഷണം ചെയ്യുന്നതിലും, സ്വാതന്ത്ര്യം
നിഷേധിക്കുന്നതിലും ഒട്ടും മോശമല്ലെന്നും, ഭാരതത്തിലെ ഭൂരിപക്ഷത്തിനും
സ്വാതന്ത്ര്യം ഒരു വിലകൂടിയ ഉല്‍പ്പന്നമാണെന്നും ഒരിക്കല്‍ക്കൂടി എനിക്ക് മനസ്സിലായി)
അവര്‍ അധികാര
ഭാവത്തോടെ ചുറ്റുംനോക്കി ഇനി ആരെങ്കിലുമുണ്ടോയെന്നു നോക്കുന്നു....ഞാനാകട്ടെ ആ മൂലക്കുള്ള
കെട്ടിടത്തിന്‍റെ പുറകിലേക്ക് ആരും കാണാതെ ഒളിച്ചുനിന്നു....അവിടെയും ഒരു പെണ്‍കുട്ടിയുടെ
നിലവിളി എനിക്കുകേള്‍ക്കാം....സ്വന്തംമാനം കാക്കുവാനുള്ള ഒരു സ്ത്രീയുടെ നിലവിളി.....
നക്ഷത്രങ്ങള്‍
പലതുള്ള, അശോകസ്തംഭം ചാര്‍ത്തിയ യജമാനന്‍ കുറ്റപത്രം വായിക്കുന്നത് എനിക്കിപ്പോള്‍
കേള്‍ക്കാം..........
ഇവന്‍ നിയമലംഘകന്‍, രാജ്യദ്രോഹി, ജനത്തെ വഴിതെറ്റിക്കുന്ന
വിപ്ലവകാരി....അതിനാല്‍ ഇവന്‍ മരണയോഗ്യന്‍......
അപ്പോള്‍
വിദേശികളായ സ്വദേശികള്‍ ആക്രോശിക്കുന്നുണ്ടായിരുന്നു അവനെ ക്രൂശിക്ക, ക്രൂശിക്ക....ഞാനും
അവരോടൊപ്പം അതേറ്റുപറഞ്ഞു അവനെ ക്രൂശിക്ക, ക്രൂശിക്ക........
അവര്‍ അവന്‍റെ
കന്നതടിച്ചു, മുഷ്ടിചുരുട്ടി കുത്തി.....വേച്ചുവീണ ആ മനുഷ്യനെ അവര്‍ തെരുവിലൂടെവലിച്ചിഴച്ചു........
ബലിഷ്ഠമായ
കരങ്ങള്‍ അവന്‍റെ വാപൊത്തിയിട്ടും അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു.....നീതിയുടെയും
സ്വാതന്ത്ര്യത്തിന്‍റെയും, ജീവിക്കുവാനുള്ള അവകാശത്തിന്‍റെയും നിഷേധം ദൈവ-മനുഷ്യ-ജീവ
നിഷേധമാണെന്നും അവ അവസാനിപ്പിക്കണമെന്നും...............
ഞാനുള്‍പ്പെടെയുള്ള
ആള്‍ക്കൂട്ടം രണ്ടുകൈയ്യും പാന്‍റ്സിന്‍റെ പോക്കെറ്റിലിട്ടുകൊണ്ട് (പാന്‍റ്സില്ലാത്തവര്‍
മുണ്ടും മടക്കിക്കുത്തി, കൈ പിന്നിലായി കെട്ടി) ശബ്ദമുയര്‍ത്തി വിദേശികളായ സ്വദേശികള്‍ക്ക്
കീ ജയ് വിളിച്ചുകൊണ്ടിരുന്നു.........
അപ്പോള്‍ തെരുവിന്‍റെ
അങ്ങേമൂലയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ കൊടിതോരണങ്ങള്‍ ( അര്‍ത്ഥമറിയാതെ) കെട്ടുന്ന
തിരക്കിലായിരുന്നു ജനം.....
ഒരിടത്ത് സ്വാതന്ത്ര്യത്തിന്‍റെ
കുരിശേറ്റം.....മറ്റൊരിടത്ത് സ്വാതന്ത്ര്യത്തിന്‍റെ ആഘോഷം........
എങ്ങുനിന്നോ ജീവന്‍റെ
തുടിപ്പും, പ്രതിഷേധത്തിന്‍റെ പെരുമ്പറയും, സൃഷ്ടിയുടെ ഞരക്കവും നിറഞ്ഞ (മെലിഞ്ഞുണങ്ങിയ
മനുഷ്യന്‍റെ) വാക്കുകള്‍ ഒരശരീരിപോലെ എന്‍റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു
No comments:
Post a Comment