Powered By Blogger

Tuesday, July 21, 2015

വീണ്ടും ചില വിചാരങ്ങള്‍

വീണ്ടും ചില വിചാരങ്ങള്‍.........................................

ഈ വിചാരങ്ങള്‍ ദൈവശാസ്ത്രനിര്‍മിതിയെക്കുറിച്ചാണ്.....അതിലെ ആണ്‍-ജാതി-ലിംഗ മേല്‍ക്കോയ്മകളെക്കുറിച്ചുമാണ്
------------------------------------------------
ദൈവത്തെ വെളുപ്പിനോടും, സാത്താനെ കറുപ്പിനോടും താരതമ്യപ്പെടുത്തി കറുത്തവരെ കൊന്നൊടുക്കിയ ചരിത്രം നമുക്കെങ്ങിനെ മറക്കാന്‍ കഴിയും.................

ദൈവത്തിന്‍റെ വിമോചനക്രമം മനുഷ്യകേന്ദ്രീകൃതമായിമാത്രം വായിച്ചു, പഠിപ്പിച്ചു......പ്രകൃതിയെയും, ജീവജാലങ്ങളെയും മറന്നു...........ആരിതിന് മാപ്പുപറയും?

ദൈവത്തെ ആണായി ചിത്രീകരിച്ച പലരും സ്ത്രീയെ പിശാചിനോടുപമിച്ചു.........എന്നിട്ട് മതത്തിന്‍റെയും ദൈവശാസ്ത്രത്തിന്‍റെയും വായനയും, വ്യാഖ്യാനവും, നടത്തിപ്പും പുരുഷന്‍റെ അധികാരത്തിന്‍കീഴിലാക്കി........ശ്രേണിബദ്ധമായ മതത്തിന്‍റെ ഏറ്റവും ചുവട്ടിലായി സ്ത്രീയെ കുടിയിരുത്തി............പുരുഷനുണ്ടാക്കിയ നിയമവും, ദൈവശാസ്ത്രവും, പ്രമാണങ്ങളും ആചാരനുഷ്ഠാനങ്ങളും സ്ത്രീയുടെമേല്‍ അടിച്ചേല്‍പ്പിച്ചു...........ചില മതില്‍ക്കെട്ടുകള്‍ അവര്‍ക്കായി നിര്‍മിച്ചു...................കാവലിനായി സദാചാരത്തിന്‍റെ മൊത്തക്കച്ചവടക്കാരായ കുറെപ്പേരെ നിയമിച്ചു...........

മറ്റൊരു വൈരുദ്ധ്യം, ദൈവശാസ്ത്രം നിര്‍മിച്ച/രചിച്ച പുരുഷന്മാര്‍ വരേണ്യ-സമ്പന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു.........അവര്‍ ജാതിവ്യവസ്ഥയെയും, ഉച്ചനീചത്വങ്ങളെയും സ്പര്‍ശിക്കാതെ ദൈവശാസ്ത്രങ്ങളും, പ്രമാണങ്ങളും, സിദ്ധാന്തങ്ങളും നിര്‍മിച്ചു.......ഇവിടെ ദളിതരുടെ, ദരിദ്രരുടെ വേദനകളും, ദുരിതങ്ങളും,  വേര്‍തിരിവുകളും, പട്ടിണിയും, അവര്‍ സഹിച്ച പീഡനങ്ങളും ദൈവഹിതമായി പഠിപ്പിച്ചു.....................സ്വര്‍ഗത്തില്‍ച്ചെല്ലുമ്പോള്‍ ഇതെല്ലാം മാറുമെന്നും..............എന്നിട്ടവര്‍ തങ്ങള്‍ ഉന്നതകുലജാതരായ സുറിയാനികളാണെന്ന് വീമ്പിളക്കി മറ്റു ചിലരെ മാര്‍ഗംകൂടിയവരെന്ന് വിളിച്ച് പരിഹസിച്ചു..................

ആണ്‍ക്കോയ്മയുടേയും, വരേണ്യവര്‍ഗ്ഗത്തിന്‍റെയും നിര്‍മിതികളെ മാറ്റുവാന്‍ പാടില്ലാത്തതാണെന്ന് കല്പിച്ച് പുസ്തകത്തില്‍ എഴുതിവച്ചു..........അലംഘനീയമായ നിയമങ്ങളായി,പ്രമാണങ്ങളായി ഇവകളെ പഠിപ്പിച്ചു...............അതിന് അധീശത്വത്തിന്‍റെ ഭാവവും ആജ്ഞയുടെ സ്വരവുമായിരുന്നു ഉണ്ടായിരുന്നത്.......

മതങ്ങളും, ആചാരങ്ങളും, പ്രമാണങ്ങളും, നിര്‍മിച്ച ആണ്‍-വരേണ്യ-സമ്പന്ന വര്‍ഗം അഹരോനും കൂട്ടരും കാളക്കുട്ടിയെ നിര്‍മിച്ചതുപോലെ, മതത്തിന്‍റെ ചട്ടക്കൂട്ടില്‍ ദൈവത്തെയും നിര്‍മിക്കുവാന്‍ ശ്രമിച്ചു.........ദൈവത്തെ മനുഷ്യനിര്‍മിതമതത്തില്‍ തളച്ചിടുവാന്‍ ആവേശം കാണിച്ചു...............ദൈവത്തെപ്പോലും സമുദായസ്വത്തോ, മതത്തിന്‍റെ കാവലാളോ ആക്കുവാന്‍ തീവ്രശ്രമം നടന്നു...............ഇപ്പോഴും തുടരുന്നു..........അദൈവത്തെ ദൈവമായിക്കരുതി മതത്തിന്‍റെ കൂട്ടിലടച്ചതിനുശേഷം അവരുടെ പക്കലാണ് ദൈവമെന്ന് അവര്‍ അവകാശവാദം ഉന്നയിച്ചു............വേദപുസ്തകത്തെ പീഡനമനുഭവിക്കുന്നവരുടെ പക്ഷത്തുനിന്നു വയിച്ചവരെ ദൈവനിഷേധികളെന്നോ, മതവിരുദ്ധരെന്നോ മുദ്രകുത്തി..........
സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോഴും, മതത്തിന്‍റെ കാവലാളുകള്‍ പീഡിപ്പിച്ച പുരുഷനെ ന്യായീകരിക്കുവാന്‍ മതത്തെയും പ്രമാണങ്ങളെയും കൂട്ടുപിടിച്ചു........സ്ത്രീയെ കല്ലെറിയുവാന്‍ കല്ലുകള്‍ പെറുക്കി.......ആരോ അപ്പുറത്തുനിന്നു പറയുന്നുണ്ടായിരുന്നു......നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ കല്ലെറിയട്ടെയെന്ന്................................

മൂന്നാം ലിംഗ/ഭിന്നലിംഗ ചര്‍ച്ചകളില്‍, മതനേതാക്കള്‍ പലപ്പോഴും ഒരുവശംമാത്രം കേട്ട് ന്യായംവിധിക്കുന്ന ന്യായാധിപരെപ്പോലെ പെരുമാറി..............അവരെ അടുത്തറിയുവാന്‍, സ്നേഹിക്കുവാന്‍, വിമോചിപ്പിക്കുവാന്‍ ജഡധാരണം ചെയ്യേണ്ട മതം മുന്‍വിധിയോടെ വിധികളും, ശിക്ഷയും നേരത്തെതന്നെ എഴുതിത്തയ്യാറാക്കിക്കൊണ്ട് അവരുടെ മുന്‍പില്‍  ദൈവാലയങ്ങളുടേയും സാമൂഹികപരിസരങ്ങളുടെയും വാതിലുകള്‍ കൊട്ടിയടച്ചു....................അവരെ നോക്കി പരിഹാസത്തിന്‍റെ കൂരമ്പുകള്‍ എറിഞ്ഞു.........അവരോടൊപ്പം സഞ്ചരിച്ചവരെ ദൈവനിഷേധികളെന്ന് മുദ്രകുത്തി...........ദൈവം തള്ളപ്പെട്ടവരുടെ നിലവിളി കേട്ടു, കേട്ടു................അവരുടെ കഷ്ടത കണ്ടു, കണ്ടു………..

അവരോടൊപ്പം സഞ്ചരിച്ച്, സംവദിച്ച്, സഞ്ചരിക്കുന്ന ദൈവത്തോടൊപ്പം യാത്രചെയ്യാതെ, ആരൊക്കെയോ (അവരുടെ കാഴ്ചപ്പാടില്‍ മാത്രം രൂപം കൊടുത്ത) (ഭിന്നലിംഗക്കാര്‍ക്ക്) ചാര്‍ത്തിക്കൊടുത്ത അപമാനത്തിന്‍റെയും നിന്ദയുടേയും അടയാളങ്ങള്‍ മതവും അവര്‍ക്ക് ചാര്‍ത്തുന്നു......അവരെ കേള്‍ക്കുകയോ, കാണുകയോപോലും ചെയ്യാതെ........( അവര്‍ പറയുന്നു...ചില്ലുമേടയിലിരുന്നെങ്ങളെ കല്ലെറിയല്ലേയെന്ന്)

തള്ളപ്പെട്ടവരുടെ മാതാവും പിതാവും, സഹോദരനും, സഹോദരിയുമായ ദൈവത്തെ ആരൊക്കെയോചേര്‍ന്ന് ബലമായി കുരിശേറ്റി, എന്തൊക്കെയോ ദൈവത്തിന്‍റെ തലക്കുമുകളില്‍ എഴുതിവച്ചതിനുശേഷം അതാണ്‌ ദൈവശാസ്ത്രമെന്ന് ഉറക്കെപ്പറഞ്ഞു........................
----------------------------------------------------------------------------------------------------------------------
പക്ഷേ...................ദൈവം മനുഷ്യനിര്‍മിതികളെ നോക്കി ഉറക്കെപ്പറഞ്ഞു..................ഇവര്‍ പ്രാര്‍ത്ഥനയുടെ, ഒരുമയുടെ, ഐക്യത്തിന്‍റെ, സാഹോദര്യത്തിന്‍റെ, ഇടങ്ങളെ കള്ളന്മാരുടെ ഗുഹയാക്കിയെന്ന്..........

അവകാശവാദങ്ങളുമായി വന്നവരോട് ദൈവം പറയുന്നു.....അധര്‍മം പ്രവര്‍ത്തിക്കുന്നവരേ എന്നെ വിട്ടുപോകുവിന്‍....................

അപ്പുറത്ത്‌ നിന്ന് ഒരു പ്രാര്‍ഥനാശബ്ദം ഞാന്‍ കേട്ടു..................നിന്‍റെ രാജ്യം വരേണമേ......നിന്‍റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ

അപ്പോള്‍ ആകാശത്ത് ദൈവ ഉടമ്പടിയുടെ മഴവില്‍ വര്‍ണം വിരിഞ്ഞു.................അതിന്‍റെ പുറകിലായി ഒരു ജനത സ്വാത്രന്ത്ര്യത്തിന്‍റെ, വിമോചനത്തിന്‍റെ, വീണ്ടെടുപ്പിന്‍റെ(മിര്യാമിനെപ്പോലെ, മറിയത്തെപ്പോലെ) പാട്ടുകള്‍ പാടി മുന്‍പോട്ടുനടന്നു....ദൈവം അവര്‍ക്കുമുന്‍പായും..............................



No comments:

Post a Comment