Powered By Blogger

Sunday, November 16, 2014

ജീവിതത്തിലെ ചില പാഠങ്ങള്‍......

ജീവിതത്തിലെ ചില പാഠങ്ങള്‍......

ഒന്ന്, ഒരു വ്യക്തിയുടെ ആശയങ്ങളോടുള്ള എതിര്‍പ്പ്, ആശയതലത്തില്‍ മാത്രം പ്രകടിപ്പിക്കുക. ആശയത്തെ ആശയം കൊണ്ട് നേരിടുക.....സംവാദത്തിലൂടെ.....വ്യക്തിയെ വെറുക്കുകയോ ശത്രുവായി കാണുകയോ ചെയ്യരുത്

രണ്ട്, മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിക്കരുത്....
മൂന്ന്, ആരുടെയും മുന്‍പില്‍ വലിയവനാണെന്ന്/ളാണെന്ന് കാണിക്കുവാന്‍ ശ്രമിക്കരുത്( ഉദാ: വീട് പണിയുന്നത്. വാഹനം വാങ്ങുന്നത്, ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍  വാങ്ങുന്നത്, ജോലി തെരഞ്ഞെടുക്കുന്നത്......).

മൂന്ന്, മറ്റുള്ളവരുടെ നേട്ടങ്ങളില്‍ അസൂയപ്പെടരുത്........അതിനെ വിലകുറച്ചു കാണുകയുമരുത്.....( കാരണം ആ നേട്ടങ്ങള്‍ക്കു കഠികഠിനാധ്വാനത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥകള്‍ പറയുവാനുണ്ട്) മറിച്ച് മനസ്സുതുറന്ന്‌ അഭിനന്ദിക്കുവാന്‍ ശീലിക്കുക. അതോടൊപ്പം നമ്മുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവ നന്നായി ഉപയോഗിക്കുവാന്‍(കഠിനാധ്വാനത്തിലൂടെ) ശീലിക്കുക

നാല്, മറ്റുള്ളവരുടെ വ്യക്തിപരമായ പരാജയത്തില്‍, രോഗത്തില്‍, തളര്‍ച്ചയില്‍, വീഴ്ചയില്‍, ഒരിക്കലും സന്തോഷിക്കുവാന്‍ ശ്രമിക്കരുത്...അവന്/ അവള്‍ക്ക്‌/അവര്‍ക്ക് അത് വരേണ്ടത് തന്നെ എന്ന് പറയുവാന്‍ ശ്രമിക്കരുത്.........മറിച്ച് അവര്‍ക്ക് കൂട്ടായ്മ കൊടുക്കുന്നതാണ് ആരോഗ്യമനസ്സിന്‍റെ ലക്ഷണം

അഞ്ച്, സത്യത്തെ തമസ്കരിക്കരുത്....സത്യത്തെ സുഹൃത്താക്കുക.......നുണയ്ക്ക് താല്‍ക്കാലിക വിജയം ഉണ്ടായാല്‍ പോലും.....കാരണം ആത്യന്തിക വിജയം സത്യത്തിനാണ്

ആറ്, മറ്റുള്ളവര്‍ക്ക്‌ മാര്‍ക്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക......(ഞാന്‍ മാത്രം ശരി എന്ന കാഴ്ചപ്പാടില്‍നിന്നാണ് അത് വരുന്നത്)

ഏഴ്, അനീതിയോട് ചെറുത്തുനില്‍ക്കുക.........അത് പൈശാചികമാണ്...ദൈവം നീതിയുടെ പക്ഷത്താണെന്ന് തിരിച്ചറിയുക

എട്ട്, വിവേചനത്തിന്‍റെ വേരുകള്‍ മനസ്സില്‍നിന്നും, ഭാഷയില്‍നിന്നും, സ്വപ്നങ്ങളില്‍നിന്നും, ജീവിതരീതികളില്‍നിന്നും, മാറ്റുക

ഒന്‍പത്, എല്ലാം ഞാന്‍ ചെയ്തെങ്കിലേ ശരിയാവൂ എന്ന ചിന്താഗതി ഉപേക്ഷിക്കുക.....മറ്റുള്ളവരെക്കൂടി വിശ്വാസത്തിലെടുക്കുക....അവര്‍ക്കും അവസരങ്ങള്‍ നല്‍കുക

പത്ത്, ജീവിതത്തില്‍ എപ്പോഴും നേര്‍പാതയിലൂടെ സഞ്ചരിക്കുക.........വളഞ്ഞ വഴിയിലൂടെ ഉയരങ്ങള്‍ കീഴടക്കാന്‍ ശ്രമിക്കരുത്......അത് നമ്മെ നിരാശയിലെത്തിക്കും.....മറ്റുള്ളവരെ കരിവാരിത്തേയ്ച്ച് മിടുക്കനാകുവാന്‍ ശ്രമിക്കരുത്....... മറ്റൊരാളുടെ അവകാശം/അവസരം/ അര്‍ഹതപ്പെട്ടത്/ നിഷേധിക്കുകയോ, തട്ടിപ്പറിക്കുകയോ ചെയ്യരുത്


ജീവിതം ഒന്നേയുള്ളൂ......അത് ദൈവത്തോടും, സഹജീവികളോടും, പ്രപഞ്ചത്തോടും നിരന്ന് ഒരു ആഘോഷമാക്കുക.........ജീവിതം ഒരു ഉത്സവമാക്കുക( നമുക്കും മറ്റുള്ളവര്‍ക്കും)

Friday, October 31, 2014

കണ്ടതും.....കേട്ടതും

കണ്ടതും.....കേട്ടതും

അധികാരത്തിന്‍റെ വടംവലി മല്‍സരത്തില്‍ കണ്ടതും കേട്ടതും......

ഒരുവന്‍റെ വിജയം ഉറപ്പാക്കേണ്ടത്/അധികാരക്കസേരകള്‍ പണിയേണ്ടത്, മറ്റുള്ളവരുടെ മേല്‍ ചെളിവാരിയെറിഞ്ഞിട്ടോ, അപഹസിച്ചിട്ടോ, തോളില്‍ ചവുട്ടിത്താഴ്ത്തിയിട്ടോ ആവണം.............പ്രത്യേകിച്ചും മേലധികാരികളുടെ മുന്‍പിലും മറ്റും വച്ച്.......(പൊതുവിലും, അല്ലാതെയും)

ഒരേ വ്യക്തിയെക്കുറിച്ചോ, സംഭവത്തെക്കുറിച്ചോ, ഒരേസമയം പരിഹാസവും, പുകഴ്ത്തലും നടത്തുക (ഉദാ: ഒരാള്‍ പാടിയ പാട്ടിനെക്കുറിച്ച് അയാളോട് ഗംഭീരം, ഇതുപോലൊരു പാട്ട് കേട്ടിട്ട് എത്രനാളായി എന്നു പറയുന്നതോടൊപ്പം.........മാറിനിന്ന് പാട്ട് എന്തിനുകൊള്ളാമെന്നും, അവനെ(ളെ)പ്പിടിച്ച് ആരാണ് സ്റ്റേജില്‍ കയറ്റിയത് എന്ന് പറയുകയും ചെയ്യുക)

അധികാരകേന്ദ്രങ്ങളില്‍ ചുറ്റിക്കറങ്ങി നടക്കുക......എപ്പോഴും സ്വന്തം വീരകൃത്യങ്ങളെക്കുറിച്ച് അധികാരകേന്ദ്രങ്ങളില്‍ സമയാസമയങ്ങളില്‍  പറഞ്ഞുകൊണ്ടേ നടക്കുക.......

പൊതുചര്‍ച്ചകളില്‍ ആരെ പാര പണിയണമോ, അവരുടെ അസാന്നിദ്ധ്യത്തില്‍ അവര്‍ക്ക് പാര പണിയുക.........(പണികിട്ടുന്നവന്‍ പോലും അറിയാതെ.....അതോടൊപ്പം പണിയുന്നവനെ/ളെ അവന്‍റെ/അവളുടെ സാന്നിധ്യത്തില്‍ പ്രകീര്‍ത്തിക്കുക, കെട്ടിപ്പിടിക്കുക, അവന്‍റെ മൃദുമാനസിക മേഖലകളെ ഇക്കിളിപ്പെടുത്തുക.....അവരെ ഒപ്പം നിറുത്തുന്നതായി നടിക്കുക,.......) പണികിട്ടിയവന്‍/ള്‍ നെട്ടോട്ടമോടുമ്പോള്‍ സഹായഹസ്തം നീട്ടുക.

മേലധികാരികളുടെ ബലഹീനതകള്‍ എന്തൊക്കെയെന്ന് ഒരു ചെറിയ ഗവേഷണം നടത്തി കണ്ടുപിടിക്കുക......എന്നതിനുശേഷം ഓരോരുത്തരുടെയും അടുക്കല്‍ പ്രത്യേകം, പ്രത്യേകം അവകളെടുത്ത് പ്രയോഗിക്കുക( ഉദാ: സ്ത്രീകളുടെ തുല്യതയിഷ്ടപ്പെടാത്ത മേലധികാരികളോട് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുക.....സ്ത്രീസമത്വം ആഗ്രഹിക്കുന്നവരുടെയടുക്കല്‍ സ്ത്രീവിമോചനം പറയുക)

ഒരുവനെ/ളെ തമസ്കരിക്കുവാന്‍, ഒഴിവാക്കുവാന്‍....മറ്റൊരുവനെ/ളെ വാനോളം പുകഴ്ത്തുക.............അതും ഒന്നിച്ചു പ്രവര്‍ത്തിച്ച ഒരാളെയാണെങ്കില്‍ വളരെ നല്ലത്.................

ഉന്നതസ്ഥാനീയരുടെ അപധാനങ്ങള്‍ എപ്പോഴും അവരെക്കേള്‍ക്കെ മറ്റുള്ളവരോട് പറയുക........

(ഇവകള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടെങ്കില്‍ നമ്മള്‍ അധികാരത്തിനായുള്ള വടംവലി മല്‍സരത്തിലെ ഒരംഗമാണ്)


Friday, October 24, 2014

വിവരമില്ലാത്തവന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍

വിവരമില്ലാത്തവന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍

രാഷ്ട്രീയമെന്നാല്‍ ജനത്തെ സംബന്ധിക്കുന്നത് എന്നര്‍ത്ഥം........ അപ്പോള്‍പ്പിന്നെ....!!!!!!!!!!!!!!!!!!!!!!!!!!

ദൈവത്തിന് രാഷ്ട്രീയമുണ്ടോ?

ദൈവരാജ്യസംബന്ധിയായചര്‍ച്ചകളില്‍/ഇടപെടലുകളില്‍/ആരാധനയില്‍ രാഷ്ട്രീയമുണ്ടോ?

അന്നന്നത്തെ അപ്പത്തിന്നായി കേഴുന്നവന്‍റെ പ്രാര്‍ത്ഥനയില്‍ ഒരു രാഷ്ട്രീയമില്ലേ? 

ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്ന് തരേണമേയെന്ന പ്രാര്‍ത്ഥനയില്‍ വിഭവനീതിയുടെ ഒരു രാഷ്ട്രീയമില്ലേ?

ഒരല്‍പം കിടപ്പാടത്തിനായി നില്‍പ്പുസമരം നടത്തുന്നവരുടെ നിലവിളിയില്‍ ഒരു പ്രാര്‍ത്ഥനയില്ലേ?മിസ്രയീമ്യരുടെ നിലവിളികേട്ട ദൈവം, ഇവരുടെ നിലവിളിയും കേള്‍ക്കില്ലേ?

അടിമത്തത്തില്‍നിന്നും ജനത്തെ വിടുവിച്ച് പാര്‍ക്കുവാന്‍ ഭൂമി നല്‍കിയ ദൈവത്തിന്‍റെ ഇഷ്ടം രാഷ്ട്രീയഇടപെടലായിരുന്നില്ലേ?

ഹെരോദാവിന്‍റെ കൊട്ടാരത്തെ നിഷേധിച്ച്, തന്‍റെ പുത്രന് പെരുവഴി ഒരുക്കിയ പിതാവായ ദൈവത്തിന്‍റേത് ബോധപൂര്‍വമായ ഒരു ചെയ്തിയല്ലേ? നിലവിലെ ആധിപത്യ രാഷ്ട്രീയത്തിന്‍റെ പൊളിച്ചെഴുത്തല്ലേ ആ പ്രവര്‍ത്തി....?

ഞാന്‍ ജീവന്‍റെ അപ്പമാകുന്നുവെന്ന ക്രിസ്തുവിന്‍റെ വാക്കുകളില്‍............ജീവന്‍ നിഷേധിക്കുന്ന/മരണം വിതയ്ക്കുന്ന വ്യവസ്ഥിതികളുടെ ഒരു നീഷേധമില്ലേ?

നീതിയുടേയും, ന്യായത്തിന്‍റെയും, വിമോചനത്തിന്‍റെയും, തുല്യതയുടെയും,  കരുണയുടെയും, വിഭവനീതിയുടേയും, സ്നേഹത്തിന്‍റെയും, പെരുമ്പറ മുഴക്കിയ പ്രവാചകന്മാരുടെയും, ദൈവപുത്രനായ ക്രിസ്തുവിന്‍റെയും വാക്കുകളിലും, പ്രവൃത്തിയിലും ജനത്തെ സംബന്ധിച്ച വിഷയങ്ങളായിരുന്നില്ലേ നിറഞ്ഞുനിന്നിരുന്നത്?
ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവത്തിന്‍റെ രക്ഷയുടെ/വിമോചനത്തിന്‍റെ/ വെളിപ്പെട്ട ഭാവങ്ങളിലെല്ലാം മനുഷ്യന്‍റെ ജീവനും/ജീവന്‍റെ പോഷണവും പ്രധാനമായിരുന്നല്ലോ?

അപ്പോള്‍പ്പിന്നെ ഇന്ന്, സഭാക്കെങ്ങനെ ജീവന്‍റെ പ്രഘോഷകരാകാതെ/ ജീവന്‍റെ ഇടപെടലുകളും രാഷ്ട്രീയ ഇടപെടലുകളും നടത്താതെ കേവലം ആത്മാവിന്‍റെ രക്ഷയ്ക്കായി മാത്രം നിലനില്‍ക്കാനാവും?

ന്യൂനപക്ഷത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ട് രൂപീകരിക്കുന്ന സാമ്പത്തിക/രാഷ്ട്രീയ/മത/പരിസ്ഥിതി നയങ്ങളെ സഭക്കെങ്ങനെ നിശ്ശബ്ദം വീക്ഷിക്കാനാവും?

തെരുവില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുമ്പോള്‍ കസേരകളില്‍ അലസതയോടെയിരിന്ന്‍ തമാശ(വെടി) പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന നിയമപാലകരെപ്പോലെ......സഭയും, ജീവല്‍ പ്രശ്നങ്ങളോടുള്ള ദൈവിക നിയോഗങ്ങളെളെക്കുറിച്ച് പറയേണ്ടതിനുപകരം അര്‍ത്ഥരഹിതമായ വാഗ്വാദങ്ങളിലും, ചര്‍ച്ചകളിലും ആണോ ഏര്‍പ്പെടുന്നത്? 

ദൈവം ക്രിസ്തുവിലൂടെ പറഞ്ഞതിലും പ്രവര്‍ത്തിച്ചത്തിലും ജീവല്‍പ്രശ്നങ്ങളല്ലേ നിറഞ്ഞുനിന്നത്? അപ്പോള്‍പ്പിന്നെ നീതി, കരുണ, തുല്യത, പങ്കിടീല്‍, പാരസ്പര്യത, ഒരുമ, താഴ്മ, എളിമ, വിശക്കുന്നവന്‍റെ അപ്പം, സമാധാനം, വിമോചനം, ജീവന്‍റെ സംരക്ഷണം, ജീവിക്കുവാനുള്ള അവകാശം, മനുഷ്യനെ രോഗിയാക്കുന്ന/നശിപ്പിക്കുന്ന/ആക്രമിക്കുന്ന സംവിധാനങ്ങള്‍, ഇവകളെക്കുറിച്ചുമല്ലേ നാം പറയേണ്ടത്? അതിലപ്പോള്‍ രാഷ്ട്രീയം വരില്ലേ? കാരണം ഇവകളൊക്കെ ജനത്തെയും, ജീവനേയും സംബന്ധിച്ച വിഷയങ്ങളല്ലേ?

(ഈ ചോദ്യങ്ങളെല്ലാം ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ചില പൊട്ടുചോദ്യങ്ങള്‍ മാത്രം.....നിങ്ങളെന്നോട് പൊറുക്കുക.....ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ)

ദൈവമേ.....അങ്ങയോട്‌ ഈ വിവരമില്ലാത്തവന്‍റെ ചില മണ്ടന്‍ ചോദ്യങ്ങള്‍

ഒന്ന് - അങ്ങ് ദേവാലയത്തില്‍ മാത്രം അന്തിയുറങ്ങുന്ന ദൈവമോ? അതോ തെരുവിലും അന്തിയുറങ്ങാറുണ്ടോ?

രണ്ട് – ദൈവരാജ്യം, നീതിയും സമാധാനവും സന്തോഷവുമല്ലേ? അതില്‍ രാഷ്ട്രീയമില്ലേ?

മൂന്ന് – ദൈവാലയത്തില്‍കൂടിവന്ന് ആരാധകര്‍ ഉയര്‍പ്പിന്‍റെ കരുത്ത്‌ പ്രാപിച്ച് ജനങ്ങളിലല്ലേ ജീവിക്കേണ്ടത്? അപ്പോള്‍ സഭ തെരുവിലല്ലേ യാഥാര്‍ത്ഥ്യമാകുന്നത്?

നാല് – തെരുവിലെ സഭ ജനത്തെ സംബന്ധിച്ച കാര്യങ്ങളല്ലേ പറയേണ്ടത്? അപ്പോള്‍ അതില്‍ രാഷ്ട്രീയം വരില്ലേ?

ദൈവമേ.......എനിക്ക് ഉത്തരം തരിക.......അങ്ങയുടെ പരിജ്ഞാനത്താല്‍ നിറക്കുക....വിവരക്കേടുണ്ടെങ്കില്‍ പൊറുക്കുക!!!!!!!!!!!!!!!!!!


Monday, October 13, 2014

ദൈവത്തെക്കാള്‍ വലിയ മനുഷ്യരോ?

ദൈവത്തെക്കാള്‍ വലിയ മനുഷ്യരോ?

പുരുഷമേധാവിത്വത്തിന്‍റെ പ്രവാചകരേ......സ്ത്രീ അശുദ്ധയാണെന്നും, ബലഹീനയാണെന്നും, പുരുഷന്‍റെ അടിമയാണെന്നും, മിണ്ടാതിരിക്കേണ്ടവളാണെന്നും, അവള്‍ക്ക് വിശുദ്ധസ്ഥലങ്ങളില്‍ പ്രവേശനമില്ലെന്നും വാദിക്കുന്നവരേ........ദൈവം, മനുഷ്യന്‍ മെനഞ്ഞെടുത്ത, നിര്‍മിച്ച വ്യവഹാരങ്ങളുടെ തടവറയിലോ?

സ്ത്രീയിലും, പുരുഷനിലും( ജാതി, വര്‍ണ, വര്‍ഗ, ലിംഗ ഭേദങ്ങളില്ലാതെ) ദൈവം, കൃപയോടെ പകര്‍ന്ന ദൈവികസാദൃശ്യത്തെ നിരാകരിക്കുന്നതാണിന്നിന്‍റെ പാപം.....ആ ദൈവസാദൃശ്യത്തില്‍ മേല്‍ക്കോയ്മകളും, ശ്രേണീബദ്ധങ്ങളും സൃഷ്ടിക്കുന്നവരേ, അത് നിങ്ങളുടെ നിര്‍മിതിയാണ്.......ദൈവത്തിന്‍റെ സൃഷ്ടിയല്ല........

കൃപലഭിച്ച കന്യകമറിയം, അബ്രഹാമിന്‍റെ പുത്രിയായ കൂനിയായ സ്ത്രീ, പ്രവാചകഗണത്തിലെ മിര്യാം, ദേബോര,എസ്ഥേര്‍..... ഭീരുക്കളായോടിപ്പോകാതെ ക്രൂശിന്‍റെ അടിവാരംവരെ അനുഗമിച്ച സ്ത്രീകള്‍, മരണത്തിന്‍റെ അന്ത്യനിമിഷങ്ങളില്‍ ക്രിസ്തുവിന് ദാഹജലംപകര്‍ന്ന സ്ത്രീകള്‍, ഉയിര്‍പ്പിന്‍റെ പ്രഥമ പ്രഘോഷകരായ സ്ത്രീകള്‍, ദൈവിക പ്രവാചകരെ ആപത്ഘട്ടങ്ങളില്‍ സംരക്ഷിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍( സൂതികര്‍മിണികളായ ശിപ്ര, പൂവ, സാരെഫാപ്തയിലെ വിധവ)......ഇവരൊക്കെ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരല്ലേ?

ക്രിസ്തുവില്‍ ആണെന്നും പെണ്ണെന്നുമില്ലെന്നും, ക്രിസ്തുവിലുള്ള പുതുമനുഷ്യത്വത്തെക്കുറിച്ചും പറഞ്ഞ പൌലോസിന്‍റെ വാക്കുകള്‍ നാം മറന്നുവോ?

പാപിനിയായ സ്ത്രീക്ക് യേശുവിന്‍റെ കാല്‍ തൈലംപൂശി ചുംബിക്കാമെങ്കില്‍, യേശു അതിന് അനുവാദം നല്‍കിയെങ്കില്‍......ഇന്ന് സഭ എന്തുചെയ്യണം? പരീശന്‍ പറയുന്നു....നീ എന്തിന് അനുവാദം നല്‍കുന്നു...അതും പാപിനിയായ ഇവള്‍ക്ക്.......ഇന്നും ഇതേ വാക്കുകള്‍ ഉയര്‍ത്തുന്ന ആധുനിക പരീശരേ....നിങ്ങള്‍ക്ക് ഹാ കഷ്ടം!!!!!!!!!! യേശുവിന്‍റെ സന്നിധിയില്‍നിന്ന് സ്ത്രീകളെ വിലക്കുവാന്‍ നിങ്ങള്‍ക്ക് അധികാരം തന്നത് ആര്‍?

സ്ത്രീയെന്നും, പുരുഷനെന്നും വ്യത്യാസമില്ലാത്ത ദൈവത്തിന്‍റെ മുന്‍പില്‍.......സ്ത്രീ പുരുഷനു കീഴെയാണെന്ന് ശഠിക്കുന്ന നിങ്ങള്‍ക്ക് ഹാ കഷ്ടം.........ആരാണിവിടെ സ്ത്രീയുടെ വിലയും/വിലയില്ലായ്മയും, വിശുദ്ധിയും/അശുദ്ധിയും, സ്ഥാനവും/സ്ഥാനമില്ലായ്മയും കല്‍പിക്കുന്നത്? സ്ത്രീയുടെ സ്ഥാനം ഇതിനപ്പുറത്താണെന്ന്‍ പറയുവാന്‍ നിങ്ങളോട് കല്‍പിച്ചതാരാണ്? പുരുഷമേധാവിത്വമെന്ന പൈശാചിക വ്യവഹാരമോ?
ദൈവത്തെക്കാള്‍ വലിയവരോ നിങ്ങള്‍?

ഞാനൊന്ന് പറയട്ടെ.....ഞാന്‍ വിശ്വസിക്കുന്ന ദൈവം, ആരാധിക്കുന്ന ദൈവം........മനുഷ്യരുണ്ടാക്കിയ പൈശാചിക ഘടനകളായ പുരുഷമേധാവിത്വം, ജാതിവ്യവസ്ഥ, സമ്പന്ന-ദരിദ്ര മുതലാളിത്ത വ്യവസ്ഥ തുടങ്ങിയ വ്യവഹാരങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ദൈവമാണ്.......ഇവകള്‍ക്കൊക്കെ അതീതമായി ഏവരേയും സ്വീകരിക്കുന്ന ദൈവമാണ്....മനുഷ്യന്‍റെ കണക്കുകൂട്ടലുകള്‍ക്ക് അതീതമായി പദവികളും,  സ്ഥാനവും, സ്നേഹവും, അംഗീകാരവും, നല്‍കുന്ന ദൈവമാണ്........

സ്ത്രീയുടെയും, പുരുഷന്‍റെയും ദൈവസന്നിധിയിലെ സ്ഥാനം നിര്‍ണയിക്കേണ്ടത് ദൈവികനിയോഗത്തോടുള്ള അവരുടെ സമര്‍പ്പണത്തിന്‍റെ അടിസ്ഥാനത്തിലാവണം.......അല്ലാതെ കേവലം ലിംഗപരമായി മനുഷ്യന്‍ കല്‍പിച്ചുണ്ടാക്കിയ സ്ഥാനങ്ങളുടെയും, വേര്‍തിരിവുകളുടേയും അടിസ്ഥാനത്തിലാവരുത്........

തിരെഞ്ഞെടുക്കപ്പെട്ട രാജകീയപുരോഹിതവര്‍ഗമേ........ഇവിടെ മതില്‍ക്കെട്ടുകളും, വേലികളും പണിയുന്നത് പാപമാണ്....അത് ദൈവവ്യവസ്ഥിയോടുള്ള നിഷേധമാണ്, ജീവന്‍റെ പൂര്‍ണത ആഗ്രഹിക്കുന്ന ദൈവത്തോടുള്ള മറുതലിപ്പാണ്......ദൈവകൃപയെയും, ദൈവസ്നേഹത്തെയും നിങ്ങള്‍ പരിമിതപ്പെടുത്തുന്നു.....അത് ദൈവികസത്തയുടെ നിഷേധമാണ്.......

ലിംഗ, വര്‍ണ, ജാതി, വര്‍ഗ, വ്യത്യാസങ്ങളില്ലാതെ അവിടുത്തെ സന്നിധിയില്‍ ശുശ്രൂഷചെയ്യുവാന്‍ മനുഷ്യരെ നിയോഗിക്കുന്ന ദൈവമേ..........അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു........അങ്ങയില്‍ ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു..........

ദൈവിക നിയോഗത്തില്‍, ലിംഗപരമായോ, ജാതീയമായോ, മറ്റേതെങ്കിലും തരത്തിലുള്ള വേര്‍തിരിവുകളോ സൃഷ്ടിക്കുന്ന എല്ലാത്തര വ്യവഹാരങ്ങളെയും ഞാന്‍ നിഷേധിക്കുന്നു.....


മനുഷ്യരെ സ്ത്രീ-പുരുഷഭേദം കൂടാതെ സ്നേഹിക്കുകയും, അംഗീകരിക്കുകയും, ശിഷ്യത്വത്തിലേക്ക് വിളിക്കുകയും ചെയ്യുന്ന ദൈവമേ.....പരിശുദ്ധാത്മാവെന്ന അഗ്നി ഞങ്ങളിലേക്കയച്ച്........ഞങ്ങളുണ്ടാക്കുന്ന ബാബേലുകളെ തകര്‍ക്കുക......ഞങ്ങളെ വീണ്ടെടുക്കുക

Tuesday, September 2, 2014

ക്രിസ്തുവേ, എന്നോട് പൊറുക്കുക.....

ക്രിസ്തുവേ, എന്നോട് പൊറുക്കുക.....

ഞാന്‍ നിന്നെ ശീതീകരിച്ച, അലങ്കരിച്ച, ആര്‍ഭാടത്തോടെ ഒരുക്കിയ ഇടങ്ങളിലന്വേഷിച്ചതിന്...

നീ അപ്പോള്‍ തെരുവിലുറങ്ങുന്ന പച്ചയായ മനുഷ്യരോടൊപ്പമായിരുന്നുവെന്ന്, നുറുക്കപ്പെട്ട, അനാഥമാക്കപ്പെട്ട ബാല്യങ്ങളോടൊപ്പമായിരുന്നുവെന്ന് ഒരു തെരുവുബാലന്‍ എങ്ങോ വിളിച്ചുപറഞ്ഞപ്പോഴാണ് ഞാനത് തിരച്ചറിഞ്ഞത്....

ഞങ്ങളുടെ ശ്രുതിമധുരമായ പാട്ടുകളെക്കാളും, ഇമ്പമേറിയ വായനകളെക്കാളും, തെറ്റുകളൊന്നും വരുത്താത്ത ആരാധനാക്രമത്തെക്കാളും അവിടുന്നിഷ്ടപ്പെടുന്നത് പ്രതീക്ഷിക്കുവാനും, പുകഴുവാനും, അവകാശപ്പെടുവാനും, അഹങ്കരിക്കുവാനുമൊന്നുമില്ലാത്ത ചേരിനിവാസികളുടെയും, വഴിയരികിലെ നിരാലംബരുടെയും നെടുവീര്‍പ്പുകളും, ആവലാതികളും, നിശബ്ദരോദനങ്ങളുമാണെന്നറിയുവാന്‍ വൈകിയതില്‍ എന്നോട് പൊറുക്കുക..........

ജന്മം, പാരമ്പര്യം, അനുഷ്ഠാനങ്ങള്‍ ഇവകള്‍ കൊണ്ട് ഞാന്‍ ക്രിസ്തുശിഷ്യനാകില്ലെന്ന് എന്നെ പഠിപ്പിച്ച ക്രിസ്തുവേ എന്നോട് പൊറുക്കുക............അവകളില്‍ ഞാന്‍ അഹങ്കരിച്ചു പോയതിനും, അതിന്‍റെ പേരില്‍ മറ്റുള്ളവരെ അപരരായി കണ്ട്, സ്വയനീതീകരണത്തിന്‍റെയും, ജാതീയതയുടേയും, വേര്‍തിരിവിന്‍റെയും, ഉന്നത ഭാവത്തിന്‍റെയും മതില്‍ക്കെട്ടുകള്‍ പണിതതിനും, അതില്‍ ഊറ്റം കൊണ്ടതിനും...................

ക്രിസ്തുവേ.....നീ പൊറുക്കുക...അനീതിയും, അസമാധാനവും, അക്രമവും കണ്ടിട്ടും ഞാന്‍ എന്‍റെ ആത്മീയഗോപുരങ്ങളില്‍ സ്വയംചക്രവര്‍ത്തിയായി ചമഞ്ഞ് അഭിരമിച്ചതിന്.......

നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ക്ക് നീ തൃപ്തി വരുത്തുക......

വിശക്കുന്നവര്‍ക്ക് ജീവന്‍റെ അപ്പമായും, ദാഹിക്കുന്നവര്‍ക്ക് ജീവജലമായും, ബന്ധനസ്ഥര്‍ക്ക് സ്വാതന്ത്ര്യമായും, ജീവന്‍നിഷേധിക്കപ്പെട്ടവര്‍ക്ക് ജീവനായും, അസ്പര്‍ശ്യര്‍ക്ക് സ്പര്‍ശനസൌഖ്യമായും, മരിച്ചവര്‍ക്ക് ഉയിര്‍പ്പായും, കുരുടര്‍ക്ക് കാഴ്ചയായും, കുഴഞ്ഞുവീണവര്‍ക്ക് ഊര്‍ജമായും, അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ആശ്വാസമായും തീര്‍ന്ന ക്രിസ്തുവേ.........നീ എന്നോട് പൊറുക്കുക......... എന്‍റെ ആരാധന എന്‍റെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മാത്രം നേടിയെടുക്കാനുള്ളതും എന്‍റെ മാനസികസംതൃപ്തിക്കുവേണ്ടി മാത്രമാക്കിയതും, ആരാധനയുടെ വിമോചനഭാവം നിസ്സാരവല്‍ക്കരിച്ചുപോയതും, ആരാധനയുടെ വിശാലത നഷ്ടപ്പെടുത്തി എന്‍റെയും, മധ്യ-ഉപരിവര്‍ഗത്തിന്‍റെ ലോകമായി മാത്രം പരിമിതപ്പെടുത്തിയതും....എന്നോട് പൊറുക്കുക ക്രിസ്തുവേ......

ക്രിസ്തുവേ...എന്നോട് പൊറുക്കുക.........ഞാനൊരു കാപടസദാചാരവാദിയായി മറ്റുള്ളവരെ വിധിക്കുന്നതിലും, നിയന്ത്രിക്കുന്നതിലും ഉല്‍സാഹം കാണിക്കുകയും, എനിക്കുനേരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കണ്ടതും ഞാനിന്ന് തിരിച്ചറിയുന്നു.......

ക്രിസ്തുവേ എന്നോട് പൊറുക്കുക..........തെരുവിലെ ജനതയുടെ പരമനിസ്സഹായതയില്‍നിന്നുമുള്ള നിലവിളികളെ പ്രാര്‍ത്ഥനകളായി, ആരാധനയായി എനിക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോയത്.......തെരുവില്‍ അങ്ങ് ദുര്‍ഗന്ധപൂരിതമായ പരിസരത്ത് അവരുടെ പോരാട്ടങ്ങളുടെ മധ്യത്തില്‍ അവിടുത്തെ ആരാധനക്കാരുമായി പന്തിഭോജനം നടത്തുന്നത് കാണുവാന്‍ കഴിയാതവണ്ണം എന്‍റെ കണ്ണുകള്‍ക്ക്‌ സാമ്രാജ്യത്വത്തിന്‍റെ തിമിരം ബാധിച്ചതറിയാതെ സ്വയനീതീകരണത്തിന്‍റെയും, കപടധാര്‍മികതയുടെയും, അത്മീയാഹന്തതയുടെയും, ലോകത്ത്‌ രാജകീയ പ്രതാപത്തോടെ വിരാജിക്കുകയും ചെയ്തത് എന്നോട് പൊറുക്കുക.............

ഒന്ന് പുഞ്ചിരിക്കുവാന്‍പോലും കഴിയാതെവണ്ണം, പാപത്തിന്‍റെ ഘടനകള്‍ അടിച്ചേല്‍പ്പിച്ച ഭാരവും പേറി പകലന്തിയോളവും അലയുകയും വിശ്രമം മറ്റൊരു ആകുലചിന്തയായി എപ്പോഴും അവശേഷിക്കുകയും ചെയ്യുന്ന ജനത്തോട് സമാധാനം, സമാധാനം എന്നുപറയുന്നതിലെ കാപട്യം എനിക്കു കാട്ടിത്തന്ന ക്രിസ്തുവേ....എന്നോട് പൊറുക്കുക

അലങ്കരിക്കപ്പെട്ട അള്‍ത്താരയില്ലാതെ, വര്‍ണാഭമായ ബലിപീഠമില്ലാതെ, ചുറ്റുമതിലില്ലാത്ത കെട്ടിടമില്ലാതെ, മാലിന്യകൂമ്പാരത്തിനരികിലായി ഒരു പുരോഹിതന്‍ അവിടെയതാ ആരാധനയണയ്ക്കുന്നു.......ദൈന്യത തളംകെട്ടിനില്‍ക്കുന്ന മുഖവുമായി കുറെ ആരാധനക്കാരും......

ദേവാലയം തെരുവില്‍........ആരാധന പുറമ്പോക്കില്‍.......നെടുവീര്‍പ്പുകള്‍ പ്രാര്‍ത്ഥന......അവരുടെ കണ്ണുനീരില്‍ സ്തോത്രവും, അനുതാപവും, കുമ്പസാരവും എല്ലാമുണ്ടായിരുന്നു.........ക്രിസ്തുവേ പൊറുക്കുക....അവരിരൊരാളായി മാറാന്‍ എനിക്കു കഴിയാത്തതില്‍.......

ക്രിസ്തുവേ പൊറുക്കുക......തെരുവില്‍ ആരാധകരോടൊപ്പം അപ്പം മുറിക്കുന്ന അങ്ങയെ കാണുവാന്‍ കണ്ണുകളില്ലാതെ പോയ ഈ അന്ധനോട്.......


ക്രിസ്തുവേ പൊറുക്കുക.......ഞാന്‍ അങ്ങയെ ശീതീകരിച്ച, അലങ്കരിച്ച, ആര്‍ഭാടത്തോടെ ഒരുക്കിയ ഇടങ്ങളിലന്വേഷിച്ചതിന്...

Wednesday, August 27, 2014

ദൈവത്തിനൊരു കത്ത്

ദൈവത്തിനൊരു കത്ത്

പ്രിയ കര്‍ത്താവേ, അങ്ങേക്ക് ക്ഷേമം എന്ന് കരുതുന്നു

എനിക്കാണെങ്കില്‍ പരമസുഖം.......ഞാന്‍ സ്വന്തംകാര്യം ഭംഗിയായി നോക്കുന്നുണ്ട്...ആരുടെയും കാര്യത്തില്‍ ഞാന്‍ ഇടപെടാറില്ല......പിന്നെ അല്ലറചില്ലറ പൊടിക്കൈകളുമായി അങ്ങിനെയൊക്കെ തട്ടീം മുട്ടീം ജീവിച്ചുപോകുന്നു

കര്‍ത്താവേ, അങ്ങേക്കറിയാമോ........... കാലം ആകെ മാറിപ്പോയി.... ഇപ്പോള്‍ എല്ലാവരും സ്മാര്‍ട്ടാണ്( സ്മാര്‍ട്ട്ഫോണ്‍, സ്മാര്‍ട്ട്സിറ്റി, സ്മാര്‍ട്ടച്ചന്‍, സ്മാര്‍ട്ട് ബിഷപ്പ്, സ്മാര്‍ട്ട് കുര്‍ബാന, സ്മാര്‍ട്ട് പ്രസംഗം.....)....എല്ലാവരും എന്ന് മാത്രം പറഞ്ഞാല്‍പ്പോരാ...എല്ലാം സ്മാര്‍ട്ടാണ്

നാടോടുമ്പോള്‍ നടുവേ ഓടണമെന്നാണല്ലോ........

അങ്ങും ഒരല്‍പം സ്മാര്‍ട്ടാകണം, മോഡേണ്‍ ആകണം........

പണ്ടത്തെപ്പോലെ കണ്ട അലവലാതികളെയൊന്നും സൌഖ്യമാക്കുവാനോ, അവരുടെ കൂടെ നടക്കുവാനോ, ഭക്ഷണം കഴിക്കുവാനോ, അങ്ങ് പോകരുത്......അവരെ അങ്ങ് സ്പര്‍ശിച്ച കാര്യം ഓര്‍ക്കുമ്പോള്‍ ഒരുതരം ഇളിപ്പ് എനിക്ക് തോന്നുന്നു....ഛെ..അത് വേണ്ടായിരുന്നു........

സൌഖ്യമാക്കാനോ, കൂടെ നടക്കുവാനോ, ഒപ്പമിരുന്ന് കഴിക്കുവാനോ, കെട്ടിപ്പിടിക്കുവാനോ ആളെ വേണമെങ്കില്‍ എന്നോട് പറഞ്ഞാല്‍മതി.....ഞാനൊരു കൊച്ച് ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം നടത്തുന്നുണ്ട്.....അവര്‍ സ്മാര്‍ട്ടായ, ഒന്നൊന്നര, ആളുകളെ ഒപ്പിച്ചുതരും..........അല്ല, ഫോട്ടോയൊക്കെ എടുക്കുമ്പോള്‍ കൂടെയുള്ളവരൊക്കെ നല്ല സ്മാര്‍ട്ടായിരിക്കേണ്ടേ?

പിന്നെയൊണ്ടല്ലോ.....പ്രസംഗമൊക്കെ ഒരല്‍പം മയപ്പെടുത്തണം....എല്ലാവരെയും ഒന്ന് സുഖിപ്പിച്ച്, ചിരിപ്പിച്ച്, പതപ്പിച്ച്, കെങ്കേമമാക്കണം......പണ്ടത്തെ ആവേശമോ, വിപ്ലവമോ ഒന്നും ഇപ്പോള്‍ ഇവിടെ ചെലവാകത്തില്ല.......

പിന്നെ മറ്റൊരു പ്രധാനകാര്യം....ആ ചാട്ടവാറൊണ്ടല്ലോ...അതങ്ങ്‌ കളഞ്ഞേക്കണം....ഇപ്പോള്‍ അത് ഔട്ടോഫ് ഫാഷനാണ്..... വേണമെങ്കില്‍ ഒരു എ കെ ഫോര്‍ട്ടിസെവെന്‍ ഗണ്ണോ, ആധുനിക ഗ്രനേഡോ മറ്റോ എടുത്തോ........അതാണിപ്പോള്‍ ഫാഷന്‍.....

പിന്നെ അതൊന്നും ദേവാലയത്തിലൊന്നും പ്രയോഗിക്കരുത്......അത് മോശമാണ്.....കാരണം നമ്മുടെ സ്പോണ്‍സര്‍മാരെല്ലാം അവിടെയുണ്ട്........അവരെയെന്തിനാ വെറുതെ ശല്യം ചെയ്യുന്നത്...... അതിനു പകരമായി കുറച്ചുനാളായി എനിക്കിട്ട് പണിതരുന്ന കുറെയവന്മാരുണ്ട്...... എന്‍റെയയല്‍പ്പക്കത്തും, ഈ തെരുവിലും.........അവര്‍ക്കിട്ട് നാല് പെട പെടക്കണം....

ഒരു കാര്യം പറയുവാന്‍ വിട്ടുപോയി.....എന്‍റെ പള്ളിയിലെ ആ ചാക്കൊച്ചനെപ്പോലെ അങ്ങ് സ്മാര്‍ട്ടാകണം........ഫേഷ്യലൊക്കെ ചെയ്തിട്ട് വേണം നടക്കാന്‍.......പിന്നെ ക്രീമൊക്കെ ക്രമമായി പുരട്ടണം(ഒന്ന് വെളുക്കട്ടെ...)....അങ്ങയുടെ കൈയ്യിലേയും, കാലിലേയും, വികൃതമായ ആ മുറിവുകളുണ്ടല്ലോ, അതൊന്ന് പ്ലാസ്റ്റിക്‌ സര്‍ജറിനടത്തി  മിനുക്കിയെടുക്കണം.....അത് മഹാവൃത്തികേടാണ്.....ഞാന്‍ സ്പോണ്‍സര്‍മാരെയെല്ലാം കണ്ടെത്തിയിട്ടുണ്ട്

പിന്നെ ആ കുരിശുണ്ടല്ലോ.......അത് പരമബോറാണ്......ഇനി ആ വഴിക്ക്‌ പോയേക്കരുത്........ഞങ്ങള്‍ നിനക്കായി ഒരു ചന്ദനക്കസേര (സ്വര്‍ണത്തില്‍പ്പൊതിഞ്ഞ) ഒരുക്കിയിട്ടുണ്ട്......പിന്നെ വേണമെങ്കില്‍ (ഫാഷനുവേണ്ടി) ഒരു തടിക്കുരിശ് ഞങ്ങള്‍ പണിത്‌ വച്ചേക്കാം....

പണ്ടൊരിക്കല്‍ അങ്ങ് പറഞ്ഞില്ലേ....മനുഷ്യപുത്രന് തലചായ്ക്കാന്‍ ഭൂമിയില്‍ ഇടമില്ലന്ന്.....ആ പ്രശ്നം ഞങ്ങള്‍ പരിഹരിച്ചു......ഏഴേക്കറിനകത്ത് ഒരു സ്മാര്‍ട്ട് വീട് ഞങ്ങള്‍ പണിതുകഴിഞ്ഞു.....ഇനി വരുമ്പോള്‍ ആ കാലിക്കൂട്ടിലൊന്നും പോകേണ്ട കാര്യമില്ല......വെറുതെയെന്തിനാ കൊതുക് കടി കൊള്ളുന്നത്....? നമ്മുടെയാ.....ചെറിയാച്ചനാണ് കാര്യമായ സംഭാവന നല്‍കിയത്........അവന്‍റെ കാര്യം ഒന്ന് നോക്കിക്കോണേ........മാന്യന്മാര്‍ മാത്രം വരുന്ന അവന്‍റെ സ്ഥാപനത്തിന് ഒരു കുഴപ്പവും വരാതെ.......

അല്ലപിന്നെ.......ഈ റോഡരികില്‍കിടന്ന് നിലവിളിക്കുന്നവന്‍റെ കാര്യത്തില്‍ ഇടപെടുന്നതിനെക്കാള്‍ എത്രയോ നല്ലതാ ഈ ചെറിയാച്ചനെപ്പോലെയുള്ളവരുടെ കാര്യം നോക്കുന്നത്.........പത്ത്കാശെങ്കിലും കയ്യിലിരിക്കും......

ഞാന്‍ നിര്‍ത്തട്ടെ.....എനിക്കൊരു വല്ലാത്ത സംശയം.......

അങ്ങ് സത്യമായിട്ടും എന്‍റെ പക്ഷക്കാരന്‍ തന്നെയല്ലേ? അല്ലാ....... അപ്പുറത്തെ ആ ദളിതനുണ്ടല്ലോ അവന്‍ പറയുകയാ....ദൈവം നീതിമാനാണെന്നും...ആ ദൈവം സമ്പന്നരെ വെറുതെയയക്കുമെന്നും, അനീതിപ്രവര്‍ത്തിക്കുന്നവരെ ന്യായം വിധിക്കുമെന്നും.........അത് ശരിയാവാന്‍ തരമില്ല അല്ലേ,,,,!!!!!!!!!!!!!!

എനിക്കറിയാം നീ എന്‍റെ പക്ഷക്കാരന്‍ തന്നെയാണെന്ന്...എനിക്കിട്ട് പണിതരല്ലേ ദൈവമേ.....നീ എന്‍റെ ചക്കരയാണ്, തേനാണ്, പാലാണ്........

പിന്നെ അങ്ങയുടെ മറുപടി എനിക്ക് വേണ്ടാ......വെറുതെ അങ്ങെന്തിനാ ബുദ്ധിമുട്ടുന്നത്..........അങ്ങ് ഞാന്‍ പറയുന്നത് പോലെയങ്ങ് ചെയ്‌താല്‍മതി....

നിര്‍ത്തട്ടെ........

വിനയപൂര്‍വം

അങ്ങയുടെ വിനീതദാസന്‍

കൊച്ചുകുഞ്ഞുമൊതലാളി

(ഇന്നത്തെ ലോകക്രമം പറയാതെ പറയുന്ന ചിലതൊക്കെ ഒരല്‍പം പരിഹാസത്തോടെ പറയുകയാണിവിടെ)

Wednesday, August 13, 2014

സ്വാതന്ത്ര്യത്തിന്‍റെ കുരിശേറ്റം...........


സ്വാതന്ത്ര്യത്തിന്‍റെ കുരിശേറ്റം...........

ഞാന്‍ തെരുവിലൂടെ നടക്കുമ്പോള്‍ ഉച്ചഭാഷിണിയിലൂടെ ഒരാള്‍ നാളത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ സമയക്രമവും, പതാകയുയര്‍ത്തലില്‍ പാലിക്കേണ്ട സാമാന്യനിയമങ്ങളും വിളിച്ചുപറയുന്നുണ്ടായിരുന്നു.....

പക്ഷേ ഇതൊന്നും ശ്രദ്ധിക്കാതെ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ അന്നം തേടുകയായിരുന്നു ചില ബാല്യങ്ങള്‍......

സ്വാതന്ത്ര്യദിനാഘോഷത്തില്‍ ലഡുവിതരണമുണ്ടാകുമോയെന്നു വളരെ പ്രതീക്ഷയോടെ അമ്മയോട്ചോദിക്കുന്ന (കുട്ടിയോട് കൂട്ടുകാരാരോ പറഞ്ഞതാകാം) ഒരു കൊച്ചുപെണ്‍കുട്ടിയുടെ നേര്‍ത്തശബ്ദം എനിക്കുകേള്‍ക്കാം....സ്വാതന്ത്ര്യദിനാഘോഷം , വാങ്ങുവാന്‍ ശേഷിയുള്ള/ശക്തിയുള്ള/കുലീന/അധികാരമുള്ള/ ചിലരുടെ ആഘോഷം എന്ന് കരുതിയിട്ടാകണം ദുര്‍ഗന്ധം അതിന്‍റെ വിതരണനീതി ഒട്ടും നഷ്ടപ്പെടുത്താത്ത തെരുവിലെ മൂലയില്‍ ഇരിക്കുന്ന അമ്മയുടെ മുഖത്ത് ഒരുതരം മരവിപ്പ് മാത്രം........

തെരുവിന്‍റെ മറ്റൊരു വശത്തേക്ക് നടന്നെത്തിയ എന്നെ എതിരേറ്റത് മുഷിഞ്ഞജുബ്ബാക്കാരന്‍റെ ഒച്ചയടച്ച ശബ്ദത്തിലുള്ള ആവേശത്തോടെയുള്ള, മുറവിളിയെന്നു പറയാവുന്ന പ്രസംഗമായിരുന്നു.

മെലിഞ്ഞുണങ്ങിയ ആ ശരീരത്തില്‍നിന്നും പുറപ്പെടുന്ന ആ വാക്കുകളില്‍ അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ പ്രത്യക്ഷമായി.......ആ മുഖം ഒരു ദൈവദൂതന്‍റെ മുഖംപോലെ പ്രകാശിച്ചിരുന്നു......

ബലഹീനന്‍റെ സ്വാതന്ത്ര്യ നിഷേധവും, ദളിത്‌സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചും, ദരിദ്രന്‍റെ ഭക്ഷണവും, തെരുവുബാല്യങ്ങളുടെ വിദ്യാഭ്യാസവും, അനാഥന്‍റെ പാര്‍പ്പിടവും, വിഭവങ്ങളുടെ നീതിപൂര്‍ണമായ വിതരണവും, അടിസ്ഥാനവകാശളുടെ നിഷേധത്തെക്കുറിച്ചുമെല്ലാം തൊണ്ടപൊട്ടി രക്തം വരുമാറ് ഉച്ചത്തില്‍ അയാള്‍ പറയുന്നുണ്ടായിരുന്നു.

അയാളുടെ വാക്കുകളില്‍ ജീവന്‍റെ തുടിപ്പിണ്ടായിരുന്നു, പ്രതിഷേധത്തിന്‍റെ പെരുമ്പറയുണ്ടായിരുന്നു, സൃഷ്ടിയുടെ ഞരക്കമുണ്ടായിരുന്നു.....

അയാളിപ്പോള്‍ പറയുന്നത് എനിക്ക് നന്നായി കേള്‍ക്കാം.....ജീവിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന സര്‍പ്പസന്തതികളേ, പാമ്പുകളേ, നിങ്ങള്‍ നരകവിധി എങ്ങിനെ ഒഴിഞ്ഞുപോകും?

നീതിയുടെ പ്രവാചകരെ കൊന്നവരേ, മോടിയുള്ള വസ്ത്രം അണിയുന്ന (വെള്ളതേച്ച)ശവക്കല്ലറകളേ, ന്യായവും, നീതിയും, കരുണയും, വിശ്വസ്ഥതയും, ത്യജിച്ചു കളയുന്നവരേ നിങ്ങള്‍ ശിക്ഷാവിധിയില്‍നിന്ന് എങ്ങിനെ ഒഴിഞ്ഞുപോകും?

ആ മനുഷ്യന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്ത്‌, ഒരല്‍പം കുറ്റബോധത്തോടെ തലകുനിച്ചിരുന്ന ഞാന്‍ പിന്നീട് കേട്ടത്‌ ഒരലര്‍ച്ചയായിരുന്നു.....

ചാടിയെഴുന്നേറ്റ ഞാന്‍ കണ്ടത് തോക്കുകളും ലാത്തികളുമായി മെലിഞ്ഞുണങ്ങിയ ആ മനുഷ്യനെ മര്‍ദ്ദിക്കുന്ന കാക്കിധാരികളെയാണ്.......

കോട്ടും, സൂട്ടും, ടൈയും, വിലകൂടിയഷൂസും ധരിച്ച കുറേപ്പേര്‍ അവര്‍ക്ക് പിന്നിലായി കൊടിവച്ച ബി എം ഡബ്ലിയു കാറില്‍ വന്നിറങ്ങുന്നു.......അവര്‍ക്ക് എമ്പയറിന്‍റെ നിറവും മണവും ഉണ്ടായിരുന്നു

( വിദേശികളായ സ്വദേശികള്‍ അടിച്ചമര്‍ത്തി ഭരിക്കുന്നതിലും, ചൂഷണം ചെയ്യുന്നതിലും, സ്വാതന്ത്ര്യം നിഷേധിക്കുന്നതിലും ഒട്ടും മോശമല്ലെന്നും, ഭാരതത്തിലെ ഭൂരിപക്ഷത്തിനും സ്വാതന്ത്ര്യം ഒരു വിലകൂടിയ ഉല്‍പ്പന്നമാണെന്നും ഒരിക്കല്‍ക്കൂടി എനിക്ക്‌ മനസ്സിലായി)

അവര്‍ അധികാര ഭാവത്തോടെ ചുറ്റുംനോക്കി ഇനി ആരെങ്കിലുമുണ്ടോയെന്നു നോക്കുന്നു....ഞാനാകട്ടെ ആ മൂലക്കുള്ള കെട്ടിടത്തിന്‍റെ പുറകിലേക്ക് ആരും കാണാതെ ഒളിച്ചുനിന്നു....അവിടെയും ഒരു പെണ്‍കുട്ടിയുടെ നിലവിളി എനിക്കുകേള്‍ക്കാം....സ്വന്തംമാനം കാക്കുവാനുള്ള ഒരു സ്ത്രീയുടെ നിലവിളി.....

നക്ഷത്രങ്ങള്‍ പലതുള്ള, അശോകസ്തംഭം ചാര്‍ത്തിയ യജമാനന്‍ കുറ്റപത്രം വായിക്കുന്നത് എനിക്കിപ്പോള്‍ കേള്‍ക്കാം..........

ഇവന്‍ നിയമലംഘകന്‍, രാജ്യദ്രോഹി, ജനത്തെ വഴിതെറ്റിക്കുന്ന വിപ്ലവകാരി....അതിനാല്‍ ഇവന്‍ മരണയോഗ്യന്‍......

അപ്പോള്‍ വിദേശികളായ സ്വദേശികള്‍ ആക്രോശിക്കുന്നുണ്ടായിരുന്നു അവനെ ക്രൂശിക്ക, ക്രൂശിക്ക....ഞാനും അവരോടൊപ്പം അതേറ്റുപറഞ്ഞു അവനെ ക്രൂശിക്ക, ക്രൂശിക്ക........

അവര്‍ അവന്‍റെ കന്നതടിച്ചു, മുഷ്ടിചുരുട്ടി കുത്തി.....വേച്ചുവീണ ആ മനുഷ്യനെ അവര്‍ തെരുവിലൂടെവലിച്ചിഴച്ചു........

ബലിഷ്ഠമായ കരങ്ങള്‍ അവന്‍റെ വാപൊത്തിയിട്ടും അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു.....നീതിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും, ജീവിക്കുവാനുള്ള അവകാശത്തിന്‍റെയും നിഷേധം ദൈവ-മനുഷ്യ-ജീവ നിഷേധമാണെന്നും അവ അവസാനിപ്പിക്കണമെന്നും...............

ഞാനുള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം രണ്ടുകൈയ്യും പാന്‍റ്സിന്‍റെ പോക്കെറ്റിലിട്ടുകൊണ്ട് (പാന്‍റ്സില്ലാത്തവര്‍ മുണ്ടും മടക്കിക്കുത്തി, കൈ പിന്നിലായി കെട്ടി) ശബ്ദമുയര്‍ത്തി വിദേശികളായ സ്വദേശികള്‍ക്ക് കീ ജയ് വിളിച്ചുകൊണ്ടിരുന്നു.........

അപ്പോള്‍ തെരുവിന്‍റെ അങ്ങേമൂലയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ കൊടിതോരണങ്ങള്‍ ( അര്‍ത്ഥമറിയാതെ) കെട്ടുന്ന തിരക്കിലായിരുന്നു ജനം.....

ഒരിടത്ത് സ്വാതന്ത്ര്യത്തിന്‍റെ കുരിശേറ്റം.....മറ്റൊരിടത്ത് സ്വാതന്ത്ര്യത്തിന്‍റെ ആഘോഷം........

എങ്ങുനിന്നോ ജീവന്‍റെ തുടിപ്പും, പ്രതിഷേധത്തിന്‍റെ പെരുമ്പറയും, സൃഷ്ടിയുടെ ഞരക്കവും നിറഞ്ഞ (മെലിഞ്ഞുണങ്ങിയ മനുഷ്യന്‍റെ) വാക്കുകള്‍ ഒരശരീരിപോലെ എന്‍റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു